കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ഒരു ബാലനെ കാണാതായ വാര്‍ത്ത ചര്‍ച്ചയായിരുന്നു. പിന്നീട് മൂന്നുവയസ്സുമാത്രമുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ കാട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏതായാലും കാട്ടില്‍ കുട്ടി മൂന്നു ദിവസം കഴിച്ചുകൂട്ടിയെന്ന് വിശ്വസിക്കാന്‍ പൊലീസിന് കഴിയുന്നില്ല. അതിനാല്‍ തന്നെ പിന്നില്‍ തട്ടിക്കൊണ്ടുപോകലാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ്.
പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് തട്ടിക്കൊണ്ടുപോയവര്‍ പോയതാകാമെന്നാണ് നിഗമനം. സിഡ്‌നിയില്‍ നിന്ന് 150 കിലോമീറ്റര്‍ മാറി പുട്ടിയെന്ന ഗ്രാമത്തിലാണ് സംഭവം. കുടുംബ സ്വത്തിന് സമീപമുള്ള കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുഞ്ഞിനെ കാണാതായത്. 72 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുടുംബ വീട്ടില്‍ നിന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കാണാതായത് ഉള്‍പ്പെടെ സംശയകരമായ കാര്യങ്ങളിലാണ് ന്യുസൗത്ത് വെയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് സംസാരശേഷിയില്ല. 2 ഡിഗ്രി താപനിലയില്‍ മോശം ചുറ്റുപാടില്‍ കുട്ടി ചെലവഴിച്ചെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. വനത്തിനുള്ളില്‍ 500 മീറ്റര്‍ അകത്തുനിന്നാണ് ഇവനെ കണ്ടെത്തിയത്. എന്നാല്‍ ആദ്യ പൊലീസ് പരിശോധനകളിലൊന്നും ഇവനെ കണ്ടെത്താത്തതാണ് പൊലീസിന്റെ സംശയം ഉയര്‍ത്തുന്നത്. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലൊന്നും കുട്ടിയെ കണ്ടെത്തിയില്ല. ഇത്ര അടുത്തുണ്ടെങ്കില്‍ ഇവനെ കണ്ടുപിടിക്കേണ്ടതായിരുന്നില്ലേയെന്നാണ് എല്ലാവരും സംശയമുന്നയിക്കുന്നത്.
ഇതിനിടെ വെളുത്തകാര്‍ കുട്ടിയെ കാണാതായിരുന്നപ്പോള്‍ പോയെന്നും സംശയകരമാണെന്നും അടുത്തുള്ളവര്‍ പറഞ്ഞതോടെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ സംശയമുയരുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനിരിക്കുകയാണ് പൊലീസ്.