ഒമിക്രോണ്‍ ഭീതിയില്‍ ജനം അങ്കലാപ്പിലാണ്. കോവിഡ് ഡെല്‍റ്റ വേരിയന്റ് പോലെ അതോ അതിലും പ്രഹര ശേഷിയുള്ളതാണോ പുതിയ വേരിയന്റ് എന്നെല്ലാം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപന ശേഷിയും പ്രഹര ശേഷിയും തിരിച്ചറിയാനുള്ള പരിശോധന നടന്നുവരികയാണ്. എന്നാല്‍ രാജ്യത്ത് ഏഴ് ഒമിക്രോണ്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവിദഗ്ധരും അങ്കലാപ്പിലാണ്.
നീണ്ട ലോക്ക്ഡൗണിന് ശേഷം തുറന്നുകൊടുക്കലില്‍ ആശ്വാസത്തിലായിരുന്നു ജനം. വാക്സിനേഷന് വേഗത്തിലാക്കി ഇളവുകള്‍ നല്കി തുടങ്ങുമ്പോഴാണ് തിരിച്ചടിയായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ശക്തമായ പ്രതിരോധമാണ് ആരോഗ്യ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഒമിക്രോണിന്റെ കൃത്യമായ വ്യാപനം അറിയാന്‍ 2000 ത്തോളം കോവിഡ് പൊസിറ്റീവ് കേസുകളിലുള്ളവരെ ഒമിക്രോണ്‍ വൈറസാണോയെന്ന് പരിശോധിച്ചു. സംസ്ഥാനത്ത് എത്രമാത്രം ഒമിക്രോണ്‍ വ്യാപിച്ചെന്ന് അറിയാനാണിത്.
കഴിഞ്ഞ ആഴ്ചയില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ അഞ്ഞൂറോളം പേരില്‍ വീണ്ടും പരിശോധന നടത്തി. വേരിയന്റിന്റെ വ്യാപനം അറിയാന്‍ പരിശോധനയല്ലാതെ മറ്റ് വഴികളില്ല. ഏതായാലും ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.എങ്കിലും വരും മണിക്കൂറുകളിലും ജാഗ്രത തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ വേരിയന്റ് സ്ഥിരീകരിച്ച ആറ് പേരും യാത്രക്കാരാണെന്ന് എന്‍എസ്ഡബ്യു ഹെല്‍ത്ത് വെളിപ്പെടുത്തി.
സതേണ്‍ ആഫ്രിക്കയില്‍ പോയി ദോഹയില്‍ നിന്നും സിഡ്നിയിലേക്ക് നവംബര്‍ 25ന് എത്തിച്ചേര്‍ന്ന സമ്പൂര്‍ണ്ണ വാക്സിനേഷന് നേടിയിട്ടുള്ള യാത്രക്കാരനാണ് പോസിറ്റീവായത്. ഈ രോഗി സിഡ്നിയില്‍ ഐസൊലേഷനിലാണ്. വിമാനത്തിലുണ്ടായിരുന്നവര്‍ സമ്പര്‍ക്ക പട്ടികയില്‍ വന്നതോടെ ഇവരോട് അടിയന്തരമായി കോവിഡ്19 ടെസ്റ്റിന് വിധേയമാകാനും, 14 ദിവസം ക്വാറന്റൈന് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാക്സിനേഷന് സ്റ്റാറ്റസ് പരിഗണിക്കാതെ ഇത് പിന്തുടരാനാണ് എന്‍എസ്ഡബ്യു ഹെല്‍ത്ത് വ്യക്തമാക്കുന്നത്. വിമാനത്തില്‍ സഞ്ചരിച്ച ആറ് പേര് സതേണ്‍ ആഫ്രിക്കയില്‍ നിന്നും കഴിഞ്ഞ 14 ദിവസത്തിനിടെ മടങ്ങിയെത്തിയവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ വൈറസ് പടര്‍ന്നുവെന്നതിന് നിലവില്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല.