ഒരുമിച്ച് പഠിച്ചു, പരീക്ഷ എഴുതി പ്രവേശനവും നേടി; 54കാരന്‍ പിതാവിനൊപ്പം 18കാരി മകളും മെഡിക്കല്‍ പഠനത്തിന്

ഒരുമിച്ച് പഠിച്ചു, പരീക്ഷ എഴുതി പ്രവേശനവും നേടി; 54കാരന്‍ പിതാവിനൊപ്പം 18കാരി മകളും മെഡിക്കല്‍ പഠനത്തിന്
മകള്‍ക്കൊപ്പം പഠിച്ച് പരീക്ഷയെഴുതി പരിശീലനം നേടിയ പിതാവ് എംബിബിഎസ് പഠനത്തിന് ഒരുങ്ങുന്നു. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛന്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി ചീഫ് മാനേജര്‍ ലഫ്. കേണല്‍ ആര്‍. മുരുഗയ്യന്‍ (54), മകള്‍ ആര്‍.എം.ശീതള്‍ (18) എന്നിവര്‍ക്കാണ് എംബിബിഎസ് പ്രവേശനം ഒരുമിച്ച് ലഭിച്ചത്.

മുരുഗയ്യന്‍ ചെന്നൈ ശ്രീലളിതാംബിക മെഡിക്കല്‍ കോളേജിലും മകള്‍ ശീതള്‍ പോണ്ടിച്ചേരി വിനായക മിഷന്‍ മെഡിക്കല്‍ കോളേജിലുമാണ് പ്രവേശനം നേടിയത്. കഴിഞ്ഞ ദിവസം വന്ന അലോര്‍ട്ട്‌മെന്റിലാണ് ഇരുവര്‍ക്കും പ്രവേശനം ലഭിച്ചത്. മുരുഗയ്യന്‍ എന്‍ജിനീയറിങ്, നിയമം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്. ചെറുപ്പത്തില്‍ ഡോക്ടറാകാന്‍ ആഗ്രഹം ഉണ്ടായിരുന്നതായി മുരുഗയ്യന്‍ പറഞ്ഞു.

ആ ആഗ്രഹമാണ് ഇന്ന് നിറവേറുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് എംബിബിഎസ് മോഹം ഉപേക്ഷിച്ച് എന്‍ജിനീയറായത്. ഉയര്‍ന്ന പ്രായപരിധി നിബന്ധനയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന്റെ ആഗ്രഹത്തിന് വീണ്ടും മൊട്ടിട്ടു.

റിഫൈനറിയിലെ ജോലി കഴിഞ്ഞു വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യന്‍ നീറ്റ് പരീക്ഷയ്ക്കു പഠിച്ചത്. ഭാര്യ മാലതി പൂര്‍ണ പിന്തുണ നല്‍കി. തഞ്ചാവൂര്‍ സ്വദേശിയായ മുരുഗയ്യന്‍ 31 വര്‍ഷമായി കേരളത്തിലുണ്ട്. 21 വര്‍ഷമായി തൃപ്പൂണിത്തുറ തെക്കുംഭാഗം മാലതി നിലയത്തിലാണ് താമസം. അടുത്ത അലോട്‌മെന്റ് കൂടി നോക്കിയ ശേഷമേ ഏതു കോളജില്‍ ചേരണമെന്നു തീരുമാനിക്കൂവെന്നും മുരുഗയ്യന്‍ പറയുന്നു.

Other News in this category



4malayalees Recommends