തന്നെ പരിചരിക്കാന്‍ ഏര്‍പ്പാടാക്കിയ കെയറര്‍ ബലാത്സംഗം ചെയ്യുകയും, മര്‍ദ്ദിക്കുകയും, നായയെ പോലെ പരിഗണിക്കുകയും ചെയ്തപ്പോള്‍ 'മരിക്കാന്‍ പോകുന്നുവെന്നാണ്' തോന്നിയതെന്ന് ക്രൂരതയ്ക്ക് ഇരയായ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്യൂന്‍സ്‌ലാന്‍ഡ് വനിത.
ഡിസെബിലിറ്റി റോയല്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരായാണ് ഷോള്‍ എന്ന യുവതി അക്രമി തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിനും, പിന്നീട് ഗര്‍ഭം ധരിച്ചതിനും തെളിവ് നല്‍കിയത്. അക്രമങ്ങളില്‍ താന്‍ മരണത്തെ മുഖാമുഖം, ഇതിനിടെ 2016ല്‍ കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു.
'തല മുതല്‍ പാദം വരെ അയാള്‍ എന്നെ അടിച്ചു. ശരീരത്തും, ദേഹത്തും തുടര്‍ച്ചയായി ചവിട്ടി, എന്റെ കുഞ്ഞിനെ കൊല്ലാന്‍ നോക്കി. കുഞ്ഞ് വയറില്‍ തന്നെ മരിച്ചു, നിലത്ത് ചോരവാര്‍ന്ന് ഞാനും മരണത്തിന് സമീപത്തെത്തി', ഷോള്‍ പറഞ്ഞു.
നഴ്‌സായി ജോലി ചെയ്തിരുന്ന പുരുഷനാണ് തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രോഗം ബാധിച്ച് അവധിയെടുത്തപ്പോള്‍ സഹായത്തിനായി എത്തിയത്. എരിയുന്ന സിഗററ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പൊള്ളിച്ചിരുന്നു. പല തവണ ബലാത്സംഗം ചെയ്യുകയും, മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു, അവര്‍ വ്യക്തമാക്കി.
എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ ജൂറി പ്രതി കുറ്റക്കാരനല്ലെന്നാണ് വിധിച്ചത്. വികലാംഗയും, നുണ പറയുന്നവളുമായി തന്നെ കോടതി കണ്ടെന്നും ഷോള്‍ പറഞ്ഞു. ആറ് വര്‍ഷമായി ഈ നരകത്തിലാണ് ജീവിതമെന്ന് ഷോള്‍ ഡിസെബിലിറ്റി റോയല്‍ കമ്മീഷനില്‍ വ്യക്തമാക്കി.