ലോകം കോവിഡ്-19 ഭീതിയില്‍ നിന്നും പ്രതിരോധ കുത്തിവെയ്പ്പുകളുടെയും, ചികിത്സാരീതികളുടെയും സഹായത്തോടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുപോലെ ഭീതി ജനിപ്പിക്കുന്ന വിഷയമാണ് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുമെന്ന് ശാസ്ത്രജ്ഞര്‍. ഇന്‍ഫെക്ഷനുകള്‍ അപകടകരമാകാതെ തടയുന്ന ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതാണ് ഈ അപകടത്തിലേക്ക് നയിക്കുന്നത്.
മോണാഷ് യൂണിവേഴ്‌സിറ്റി സയന്‍സ് ലാബില്‍ 20 വര്‍ഷമായി വിഷയത്തില്‍ ഗവേഷണം നടത്തിവരുന്ന ടോണി വെല്‍കോവും, ജിയാന്‍ ലിയും ഈ പ്രശ്‌നം ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ 12 വര്‍ഷമായി ഈ രണ്ട് ശാസ്ത്രജ്ഞര്‍ പുതിയ ആന്റിബയോട്ടിക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇതുപ്രകാരമുള്ള ക്ലിനിക്കല്‍ ട്രയല്‍സ് ആദ്യഘട്ടം ഇപ്പോള്‍ യുഎസില്‍ തുടങ്ങിയിട്ടുണ്ട്. ന്യൂമോണിയ, ബ്ലഡ് ഇന്‍ഫെക്ഷന്‍, യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍, മെനിഞ്ചൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്ന സൂപ്പര്‍ബഗ്ഗുകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മരുന്ന് പ്രവര്‍ത്തിക്കുക.
സ്വന്തം കൈയില്‍ നിന്നും പണമിറക്കിയാണ് തങ്ങള്‍ ഗവേഷണത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് വെല്‍കോവും, ലിയും വ്യക്തമാക്കുന്നു. പുതിയ ആന്റിബയോട്ടിക്കുകള്‍ ഇല്ലെങ്കില്‍ 2050ഓടെ മെഡിക്കല്‍ ഇരുട്ടിലേക്ക് ലോകം പോകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ഇതോടെ വര്‍ഷത്തില്‍ 10 മില്ല്യണ്‍ ആളുകള്‍ ചെറുതായൊന്ന് മുറിവേറ്റാല്‍ പോലും മരണപ്പെടുന്ന അവസ്ഥ സംജാതമാകും. ചെറിയൊരു ചുമയ്ക്ക് പോലും ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നവരാണ് ഇന്നത്തെ ആളുകള്‍. ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം 8500 പേരെങ്കിലും സെപ്‌സിസ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്ക്. 700 മില്ല്യണ്‍ ഡോളര്‍ ഇതിന് ചെലവ് വരുമ്പോഴും ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ക്ക് പണം ലഭിക്കുന്നില്ല.