'ഞാന്‍ ഒരു കാക്കനാടന്‍' വ്‌ളോഗര്‍ മരിച്ച നിലയില്‍; കണ്ടെടുത്തത് ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ കുറിച്ച് 4 സെറ്റ് ആത്മഹത്യാകുറിപ്പുകള്‍

'ഞാന്‍ ഒരു കാക്കനാടന്‍' വ്‌ളോഗര്‍ മരിച്ച നിലയില്‍; കണ്ടെടുത്തത് ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ കുറിച്ച് 4 സെറ്റ് ആത്മഹത്യാകുറിപ്പുകള്‍
ബുട്ടീക് ഉടമയും വ്‌ളോഗറുമായ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാക്കനാട് കിഴക്കേക്കര വീട്ടില്‍ അബ്ദുല്‍ ഷുക്കൂര്‍ ആണ് ജയില്‍ റോഡിലെ ടൂറിസ്റ്റ് ഹോമില്‍ ബുധനാഴ്ച രാത്രി ജീവനൊടുക്കിയത്. 49 വയസായിരുന്നു.

ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ച് എഴുതിയ 4 സെറ്റ് ആത്മഹത്യാക്കുറിപ്പുകള്‍ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. 2 ദിവസം മുന്‍പാണു ഷുക്കൂര്‍ ഇവിടെ മുറിയെടുത്തത്. ചെമ്പുമുക്ക് സ്വദേശിയില്‍ നിന്ന് 5 വര്‍ഷം മുന്‍പ് 5 ലക്ഷം രൂപ കടം വാങ്ങിയെന്നും അതിനു പ്രതിമാസം 25,000 രൂപ വീതം ഇതുവരെ 15 ലക്ഷം രൂപ പലിശ നല്‍കിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

എന്നിട്ടും പലിശക്കാരന്‍ തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. കളക്ടറും പൊലീസ് കമ്മിഷണറും ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്കാണു കത്തു തയാറാക്കി വച്ചത്. വീടിന്റെ മുകളിലെ നിലയിലായിരുന്നു ഷുക്കൂറിന്റെ ബുട്ടീക്.

'ഞാന്‍ ഒരു കാക്കനാടന്‍' എന്ന പേരില്‍ യൂട്യൂബ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കബറടക്കം നടത്തി. ഭാര്യ: റഷീദ. മകന്‍: ഫഹദ്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പലിശക്കാരനെ നിലവില്‍ കേസില്‍ പ്രതി ആക്കിയിട്ടില്ലെന്നാണ് വിവരം. ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാറാണു കേസ് അന്വേഷിക്കുന്നത്.

Other News in this category



4malayalees Recommends