തൃശൂരില്‍ മങ്കിപോക്‌സ് രോഗി മരിച്ച സംഭവം ; ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു ; സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുന്നു

തൃശൂരില്‍ മങ്കിപോക്‌സ് രോഗി മരിച്ച സംഭവം ; ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു ; സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുന്നു
തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ചാവക്കാട് കുരഞ്ഞിയൂര്‍ സ്വദേശി ഹാഫിസാണ് മരിച്ചത്. മങ്കിപോക്‌സ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പുന്നയൂര്‍ പഞ്ചായത്തില്‍ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ഹാഫിസുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവരെ നിരീക്ഷിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയാറാക്കിയിട്ടുണ്ട്. ഹഫീസിന്റെ വീടിരിക്കുന്ന പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂര്‍ വാര്‍ഡിലും ആറാം വാര്‍ഡിലുമാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി കാണപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

അതേസമയം മങ്കിപോക്‌സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27നാണ് ചികിത്സ തേടിയത്.

മുപ്പതിന് പുലര്‍ച്ചെ യുവാവ് മരിച്ചു. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലേക്കും പിന്നീട് പൂനെയിലെ വൈറോളജി ലാബിലേക്കും അയക്കുകയായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്.

Other News in this category



4malayalees Recommends