ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി തുടരുന്നു. പുതിയ 85 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 33 ഉം, ക്വീന്‍സ്ലാന്റില്‍ 31 ഉം, വിക്ടോറിയയില്‍ ഒന്‍പതും മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഓസ്‌ട്രേലിയയില്‍ കോവിഡ്, മങ്കിപോക്‌സ്, കുളമ്പുരോഗം എന്നിവയെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികള്‍ കൂടുതലായി സ്വീരിക്കണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ദേശീയ ക്യാബിനറ്റുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് നിലവിലെ ഒമിക്രോണ്‍ തരംഗം ഏറ്റവും ഉയര്‍ന്ന വ്യാപന നിരക്ക് അല്ലെങ്കില്‍ 'പീക്ക്' ചെയ്തതായി കരുതുന്നുവെന്ന് ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്‌ലര്‍ പറഞ്ഞു.മുന്‍പ് കണക്ക്കൂട്ടിയതിലും നേരെത്തെയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്‌കൂള്‍ അവധി കേസുകള്‍ കുറയാനുള്ള കാരണമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മങ്കിപോക്‌സിനെതിരെയുള്ള 450,000 ഡോസ് വാക്‌സിന്‍ കരസ്ഥമാക്കിയിട്ടുള്ളതായി ബട്‌ലര്‍ യോഗത്തില്‍ വ്യക്തമാക്കി. 220,000 ഡോസുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ഈ ആഴ്ച എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങള്‍ക്കും ടെറിറ്ററികള്‍ക്കും വൈകാതെ ഇവ വിതരണം ചെയ്യും
കുരങ്ങുപനി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പൊതുജനത്തിലേക്ക് എത്തിക്കുന്നതിനും, പ്രതിരോധത്തില്‍ നേതൃത്വം നല്‍കുന്നതിനുമായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 3,000 ത്തോളം കുട്ടികള്‍ക്ക് പിഴ ചുമത്തിയ ന്യൂ സൗത്ത് വെയില്‍സ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി UNSW യുടെ നിയമനീതി ഫാക്കല്‍റ്റിയിലെ സീനിയര്‍ ലക്ചറര്‍ ഡോ നോം പെലെഗ് രംഗത്തെത്തി.പിഴ ചുമത്തിയ നടപടി പിന്‍വലിക്കാത്തതിനെ അദ്ദേഹം അപലപിച്ചു.കുട്ടികള്‍ക്ക് പിഴ ചുമത്തിയത് വഴി കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ ലംഘനം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സില്‍ നിലവിലെ ഒമിക്രോണ്‍ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പറഞ്ഞു.ഏവരും ജാഗ്രത തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി.