ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍'എന്നെഴുതിയാല്‍ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം: കെ ടി ജലീല്‍

ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍'എന്നെഴുതിയാല്‍ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം: കെ ടി ജലീല്‍
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കശ്മീര്‍'എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീരിനെ കുറിച്ച് വിവരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിന്റെ അവസാനം വാല്‍ക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം കെ ടി ജലീല്‍ രേഖപ്പെടുത്തിയത്. പാക്കധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കാശ്മീരിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ സൗന്ദര്യമാണ്. കശ്മീരിന്റെ അനുഗ്രഹവും ശാപവും അതിന്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറില്‍ നിന്ന് 96 കിലോമീറ്റര്‍ യാത്ര ചെയ്താണ് 11.30ന് പഹല്‍ഗാമിലെത്തിയത്. 'പഹല്‍' എന്ന വാക്കിന്റെ അര്‍ത്ഥം ആട്ടിടയന്‍ എന്നാണ്. 'ഗാം' എന്നാല്‍ ഗ്രാമമെന്നും. 'ഇടയഗ്രാമ'ത്തില്‍ ഞങ്ങള്‍ അധികവും കണ്ടത് പക്ഷെ, കുതിരകളെയാണ്. വിനോദ സഞ്ചാരികള്‍ കുതിര സവാരിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്. അനന്ത് നാഗ് ജില്ലയിലാണ് പഹല്‍ഗാം സ്ഥിതിചെയ്യുന്നത്. കശ്മീരിലെ അത്യാകര്‍ഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന മല നിരകളില്‍ നിന്ന് ഉറവപൊട്ടി പാലാഴി തീര്‍ത്തൊഴുകുന്ന ലിഡെര്‍ നദിയുടെ തീരത്താണ് പഹല്‍ഗാം നീണ്ടു നിവര്‍ന്ന് നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തിലാണീ പട്ടണം. എല്ലാ വര്‍ഷവും ജൂലായ്ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന അമര്‍നാഥ് യാത്രയുടെ തുടക്കം പഹല്‍ഗാാമില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍ നിന്നാണ്.

ജമ്മു കശ്മീരില്‍ ഒരു ഗുഹയില്‍ സ്ഥാപിതമായ ഹൈന്ദവ ദേവാലയമാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ശ്രീനഗറില്‍ നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്കു ഭാഗത്തായി സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് ലോക പ്രശസ്തമായ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് ഹൈന്ദവ വിശ്വാസികള്‍ ഇതിനെ വിളിക്കുന്നത്. ഗുഹയില്‍ ജലം ഇറ്റുവീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തില്‍ പരിണമിച്ചുവെന്നാണ് ഐതിഹ്യം. വേനല്‍ക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകും. നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഈ ഗുഹയും ഹിമ ലിംഗവും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ആരാധനയും തുടങ്ങി. അമര്‍നാഥ് ക്ഷേത്രത്തില്‍ എത്തിപ്പെടുക എളുപ്പമല്ല. ജീവന്‍ പണയപ്പെടുത്തി വേണം ഹിമലിംഗ ദര്‍ശനത്തിനുള്ള യാത്ര. മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും പതിവാണ്. വിശ്വാസം ആഴത്തില്‍ വേരൂന്നിയവര്‍ക്കേ ഗുഹാക്ഷേത്ര സന്ദര്‍ശനം സാദ്ധ്യമാകൂ. എണ്‍പതാം വയസ്സില്‍ അവര്‍നാഥ് യാത്ര നടത്തിയ എടപ്പാള്‍ സ്വദേശി കുട്ടികൃഷ്ണന്‍ നായരെ എനിക്ക് നേരിട്ടറിയാം. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ നൂറ്റി ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.

പഹല്‍ഗാമില്‍ നിന്ന് മടങ്ങവെ 'ആകാംക്ഷയുടെ താഴ്വരയിലും'(ബേതാ വാലി) ഒരോട്ടപ്രദക്ഷിണം നടത്തി. പര്‍വ്വതങ്ങളുടെ മടിത്തട്ടിലിലാണ് 'ബേതാ വാലി' പണിതിരിക്കുന്നത്. മലമുകളിലെ ഇട തൂര്‍ന്ന കാടുകളിലേക്ക് വേണ്ടവര്‍ക്ക് പോകാം. കുതിരപ്പുറത്ത് നദി മുറിച്ചു കടക്കാം. താഴ്വാരത്തിലൂടെ ഒഴുകുന്ന അരുവിയിലിറങ്ങി ഉല്ലസിക്കാം. അരമണിക്കൂര്‍ കൊണ്ട് എല്ലാം കണ്ടെന്ന് വരുത്തി ശ്രീനഗറിലേക്ക് മടങ്ങി. യാത്രക്കിടെ ഒരാപ്പിള്‍ തോട്ടത്തിലും കയറി. രണ്ട് മണിക്കൂര്‍ മുമ്പ് പറിച്ചെടുത്ത ജീവന്‍ തുടിക്കുന്ന ആപ്പിള്‍ കഴിച്ചു. മിനിവാനില്‍ കയറുന്നതിന് തൊട്ടു മുമ്പ് രണ്ടരയേക്കര്‍ ആപ്പിള്‍ തോട്ടം പരിപാലിക്കുന്ന ഊര്‍ജ്ജസ്വലയായ സഹോദരി എവിടെ നിന്നാണെന്ന് ചോദിച്ചു. കേരളത്തില്‍ നിന്നാണെന്ന് ഞാന്‍ മറുപടി നല്‍കി. ഷക്കീലാ ഭട്ടിന് ആവേശം വര്‍ധിച്ചു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ടെന്ന് അവര്‍ മൊഴിഞ്ഞു. 'ട്രേഡ് യൂണിയന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ?' ഞാന്‍ തിരക്കി. നിറഞ്ഞ ചിരിയോടെ 'സി.പി.ഐ (എം)' എന്ന് ബട്ട് മറുപടി പറഞ്ഞു. ഞങ്ങളും സി.പി.ഐ (എം) കാരാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനല്‍പ്പമാണ്. ചെയര്‍മാന്‍ എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തില്‍ പങ്ക് ചേര്‍ന്നു. മുഹമ്മദ് തരിഗാമി എം.എല്‍.എയെ അടുത്ത പരിചയമാണെന്നും അവര്‍ പറഞ്ഞു. 'കോംറേഡ്' എന്നു വിളിച്ച് ആഹ്‌ളാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്‌ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.

വൈകുന്നേരം ഏഴരയോടെ ശ്രീനഗറിലെ എം.എല്‍.എ ക്വോര്‍ട്ടേഴ്‌സിലെ താമസ സ്ഥലത്തെത്തി. നീണ്ട യാത്ര കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചിരുന്നു. ലൈസണ്‍ ഓഫീസര്‍ സജാതിനെയും കൂട്ടി ചരിത്ര പ്രസിദ്ധമായ 'ഹസ്‌റത്ത് ബാല്‍' പള്ളിയിലേക്ക് പുറപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുശേഷിപ്പെന്ന് കരുതപ്പെടുന്ന 'വിശുദ്ധ കേശം' സൂക്ഷിക്കുന്ന പ്രമുഖ കേന്ദ്രമാണ് ശ്രീനഗറിലെ 'ഹസ്‌റത്ത് ബാല്‍' മസ്ജിദ്.

ഹസ്‌റത് എന്നാല്‍ ആദരണീയം എന്നാണ് ഉര്‍ദു ഭാഷയില്‍ അര്‍ത്ഥം. 'ബാല്‍' എന്നാല്‍ കേശമെന്നും. അങ്ങിനെയാണ് പ്രസ്തുത കേന്ദ്രം ഹസ്‌റത്ത് ബാലായത്.

'ആസാറെ ശരീഫ് ' (തിരുശേഷിപ്പ്), 'അല്‍ മദീനത്തുസ്സാനിയ' (രണ്ടാം മദീന) എന്നീ പേരുകളിലും ഹസ്‌റത്ത്ബാല്‍ അറിയപ്പെടുന്നു. ഈ മസ്ജിദ് നര്‍മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന്‍ 1623 ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി വിശ്രമ കേന്ദ്രത്തിന്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635 ല്‍ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.

ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിച്ചത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ 'നഖ്ശബന്ത് സാഹിബ്' ദര്‍ഗയിലാണ്. തിരുശേഷിപ്പ് കാണാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നു. ലാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ വിശ്രമ കേന്ദ്രത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു. വെള്ള മാര്‍ബിളില്‍ പണിത ഹസ്‌റത്ത് ബാല്‍ മസ്ജിദ് അങ്ങിനെ ലോക ശ്രദ്ധ നേടി. 1980 ല്‍ അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ ഇന്നു കാണും വിധം പുതുക്കിപ്പണിതു.

കശ്മീരിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുകേശ പ്രദര്‍ശനം. 1963 ഡിസംബറില്‍ തിരുകേശം അപ്രത്യക്ഷമായത്രെ. വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പരന്നു. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു സമര സമിതി രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമെന്ന് വന്നു. പന്തിയല്ലെന്നു കണ്ട പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റു പ്രശ്‌നത്തില്‍ ഇടപെട്ടു. 1963 ഡിസംബര്‍ 31 ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നഹ്‌റു രാജ്യത്തിന് ഉറപ്പ് നല്‍കി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവര്‍ ആധികാരികത സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം 'ഹസ്‌റത് ബാല്‍' മസ്ജിദില്‍ തിരിച്ചെത്തിച്ചു. ഹസ്‌റത്ത് ബാല്‍ പള്ളിയില്‍ തിരുകേശം വലിയ അടച്ചുറപ്പില്‍ മുകള്‍ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ സജീവമാണ് ഹസ്‌റത്ത് ബാല്‍ മസ്ജിദ്.

വാല്‍ക്കഷ്ണം: ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍'എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം.



Other News in this category



4malayalees Recommends