എന്റെ കറുപ്പാണ് എന്റെ അഴക്... എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത് ; വിമര്‍ശനത്തിന് മറുപടിയുമായി ആര്‍എല്‍വി രാമകൃഷ്ണന്‍

എന്റെ കറുപ്പാണ് എന്റെ അഴക്... എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത് ; വിമര്‍ശനത്തിന് മറുപടിയുമായി ആര്‍എല്‍വി രാമകൃഷ്ണന്‍
പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ ജാതിഅധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍. 'എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല..മോളെ' എന്ന് രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം.ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. അതേസമയം, താന്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ വസ്തുതയില്ലെന്നും കലാമണ്ഡലം സത്യഭാമ പ്രതികരിച്ചു.

'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല' എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

Other News in this category



4malayalees Recommends