മോളെ സത്യഭാമേ.. ഞങ്ങള്‍ക്ക് 'കാക്കയുടെ നിറമുള്ള' മോഹിനിയാട്ടം മതി.. രാമകൃഷ്ണനോടും ഒരു അഭ്യര്‍ഥന: ഹരീഷ് പേരടി

മോളെ സത്യഭാമേ.. ഞങ്ങള്‍ക്ക് 'കാക്കയുടെ നിറമുള്ള' മോഹിനിയാട്ടം മതി.. രാമകൃഷ്ണനോടും ഒരു അഭ്യര്‍ഥന: ഹരീഷ് പേരടി
ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്ന് പറഞ്ഞ് അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. സത്യഭാമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

'മോളെ സത്യഭാമേ.. ഞങ്ങള്‍ക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി… രാമകൃഷ്ണനോടും ഒരു അഭ്യര്‍ഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്.. ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം.. കറുപ്പിനൊപ്പം.. രാമകൃഷ്ണനൊപ്പം' എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തുന്നുണ്ട്. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ രാമകൃഷ്ണനെതിരെ വിവാദ പരമാര്‍ശം നടത്തിയത്. 'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം.'

'ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ?'

'ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല' എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. താന്‍ കലാമണ്ഡലത്തില്‍ പഠിക്കുന്ന സമയം മുതല്‍ നിറത്തിന്റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഡോ ആര്‍എല്‍വി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.



Other News in this category



4malayalees Recommends