കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയ 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയത് തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക്

കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയ  25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയത് തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക്
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയത് തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക്. 25 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ സംഭാവന ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും 2023 ജൂലായ് 5ന് വാങ്ങിയ ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകള്‍ ജൂലൈ 17ന് ബിആര്‍എസിന് സംഭാവന ചെയ്തു. ഒക്ടോബര്‍ 12ന് ഇരു കമ്പനികളും 10 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങി, അവ ഒക്ടോബര്‍ 16 ന് ബിആര്‍എസിന് നല്‍കി.

സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് 2021 ജൂണില്‍ കേരളത്തിലെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുശേഷം ജൂലൈയില്‍ തെലങ്കാനയിലെ വാറങ്കലില്‍ 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ഗാര്‍മെന്റ് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഗ്രൂപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.

2023ലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിന് കിറ്റെക്‌സ് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി 25 കോടി രൂപ നല്‍കുന്നത്. എന്നാല്‍ തുടര്‍ന്നുവന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് പരാജയപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തിലേറുകയുമായിരുന്നു.

Other News in this category



4malayalees Recommends