പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത കൂടുതല്‍ പേര്‍ക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചതോടെയാണ് അധികൃതര്‍ ഇതേക്കുറിച്ചുള്ള അന്വേഷണം പുനഃരാംരംഭിച്ചത്.
ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ സൗന്ദര്യവര്‍ദ്ധക രീതിയായാണ് വാംപയര്‍ ഫേഷ്യല്‍ അറിയപ്പെടുന്നത്. ഇതിനായി ഒരു വ്യക്തിയുടെ കൈയിലെ രക്തക്കുഴലില്‍ നിന്ന് രക്തം ശേഖരിച്ച് അതിലുള്ള പ്ലേറ്റ്‌ലറ്റുകളെ വേര്‍തിരിക്കും. തുടര്‍ന്ന് അതീവസൂക്ഷ്മ സൂചികള്‍ ഉപയോഗിച്ച് അവ മുഖത്തേക്ക് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ചെയ്യാന്‍ എളുപ്പവും ചെലവ് കുറവുമൊക്കെ ആണെങ്കിലും അണുവിമുക്തമല്ലാത്ത സാഹചര്യത്തില്‍ ഇത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കും.
2018ലാണ് ന്യൂ മെക്‌സികോയിലെ ഒരു സ്പായില്‍ നിന്ന് വാംപയര്‍ ഫേഷ്യല്‍ ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ പ്രിവന്‍ഷന്‍ പരിശോധന നടത്തി ഈ സ്ഥാപനം അടപ്പിച്ചു. അണുവിമുക്തമാക്കാത്ത സൂചി കൊണ്ട് ഇഞ്ചക്ഷന്‍ ചെയ്തതാണ് എച്ച്.ഐ.വി ബാധയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഈ സ്പായില്‍ ഫേഷ്യല്‍ ചെയ്തവര്‍ക്ക് എല്ലാം ന്യൂ മെക്‌സിക്കോ ആരോഗ്യ വകുപ്പ് സൗജന്യ എച്ച്.ഐ.വി പരിശോധന വാഗ്ദാനം ചെയ്തു.
രക്തത്തിലൂടെ പടരുന്ന അണുബാധകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ വേണ്ട സാഹചര്യം ഈ സ്പായിലുണ്ടായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവിടെ നിന്ന് വാംപയര്‍ ഫേഷ്യല്‍ നടത്തിയ ഒരാള്‍ക്ക് കൂടി അടുത്തിടെ എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഈ അന്വേഷണം വീണ്ടും തുടങ്ങിയത്.
സ്പായിലെ ഫേഷ്യലിന് ശേഷം എച്ച്.ഐ.വി സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരങ്ങളും സി.ഡി.സിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2018ല്‍ ആദ്യം ഒരു മദ്ധ്യവയസ്‌കയ്ക്കാണ് അണുബാധ കണ്ടെത്തിയത്. ഇവര്‍ക്ക് ലഹരി ഉപയോഗമോ രക്തം സ്വീകരിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ചികിത്സയുടെ ചരിത്രമോ എച്ച്.ഐ.വി ബാധിതരുമായുള്ള ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. ഇതേ വര്‍ഷം തന്നെ മറ്റൊരു മദ്ധ്യവയസ്‌കയ്ക്കും അണുബാധ സ്ഥിരീകരിച്ചു.
മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ ഇവിടെ രക്തം എടുക്കുകയും ഘടകങ്ങള്‍ വേര്‍തിരിക്കുകയും തിരികെ ഇവ ശരീരത്തില്‍ കുത്തിവെയ്ക്കകുയം ചെയ്തിരുന്നതായി കണ്ടെത്തി. ലേബലില്ലാത്ത ട്യൂബുകളില്‍ രക്ഷം ശേഖരിച്ച് വെച്ചിരുന്നത് അടുക്കളയിലെ സ്ലാബിന് പുറത്തും അടുക്കളയിലെ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പവുമൊക്കെയായിരുന്നു. സ്പാ ഉടമ കുറ്റക്കാരനാണെന്ന് 2022ല്‍ കോടതി വിധിച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
സി.ഡി.സിയുടെയും ആരോഗ്യ വകുപ്പിന്റെയും കണക്ക് പ്രകാരം ഈ സ്പായില്‍ വന്നിട്ടുള്ള 59 പേര്‍ക്ക് എച്ച്.ഐ.വി അണുബാധ ഏറ്റിരിക്കാനുള്ള സാധ്യതയുണ്ട്. ഇവരില്‍ 20 പേര്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്തവരാണ്. എന്നാല്‍ അപ്പോഴും ആദ്യം ഈ എച്ച്.ഐ.വി ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. ഇത്തരം സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ക്ക് ശ്രമിക്കുമ്പോള്‍ അത് ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണെന്നും അധികൃതര്‍ ഒര്‍മിപ്പിക്കുന്നു.