ചികിത്സിക്കാന്‍ വൈകിയതിലെ ദേഷ്യം ; ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞു മരിച്ചു

ചികിത്സിക്കാന്‍ വൈകിയതിലെ ദേഷ്യം ;  ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞു മരിച്ചു
ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍ നിന്നുവീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകി. പരിക്ക് സംഭവിച്ചയാളെ ഗൗനിക്കാതെയായിരുന്നു ജീവനക്കാരുടെയും പെരുമാറ്റം. ഒടുവില്‍ കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.

ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങിവീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ശേഷം, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായത്. ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends