ആര്‍ച്ചി ബാറ്റേഴ്സ്ബീയുടെ ജീവിതത്തിന് ഇന്ന് കര്ട്ടണ് വീഴ്ത്താന്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി കുട്ടിയുടെ അവസ്ഥയില്‍ ഡോക്ടര്‍മാരുടെ തീരുമാനമാണ് ശരിയെന്ന് കോടതികള്‍ വിധിച്ചതോടെയാണ് 12-കാരന് നല്കിവന്നിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ അവസാനിപ്പിക്കുന്നത്.
സൂപ്രീംകോടതി പോരാട്ടത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങാനുള്ള മാതാപിതാക്കളുടെ ശ്രമവും വിഫലമായതോടെയാണ് കുട്ടിയെ പിടിച്ചുനിര്‍ത്തുന്ന ചികിത്സ നിര്‍ത്തലാക്കുന്നത്. ജീവനെ പിടിച്ചുനിര്‍ത്തുന്ന ചികിത്സ മരണത്തിന്റെ കാലയളവ് മാത്രമാണ് നീട്ടുന്നതെന്നും, ഇത് നിയമവിരുദ്ധമാകുമെന്നുമാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചത്.
രാവിലെ 11 മണിക്ക് ആര്‍ച്ചിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ നിര്‍ത്തുമെന്ന് കുടുംബം വ്യക്തമാക്കി. അതേസമയം പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന രീതിയില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സില് മറ്റൊരു പരാതി നല്‍കാനും ഇവരുടെ നിയമസംഘം ഒരുങ്ങുന്നുണ്ട്. ഉപകരണങ്ങളുടെ പിന്തുണ ഓഫാക്കുന്നത് നീട്ടിവെയ്ക്കാനാണ് ആവശ്യപ്പെടുക.
ഒരു സോഷ്യല്‍ മീഡിയ ചലഞ്ചില്‍ പങ്കെടുത്താണ് ആര്‍ച്ചിയുടെ തലച്ചോറിന് മാരകമായ പരുക്കേറ്റത്. ഈ വര്‍ഷം ഏപ്രില്‍ 7ന് ശേഷം കുട്ടി കോമയിലാണ്. മെക്കാനിക്കല്‍ വെന്റിലേഷനിലൂടെ ജീവന് നിലനിര്‍ത്തുകയും, ട്യൂബിലൂടെ ഭക്ഷണം നല്‍കുകയുമാണ് ചെയ്യുന്നത്.