ചികിത്സയ്ക്കായി അപ്പോയിന്റ്മെന്റ് ലഭിച്ച് ഒന്നിലേറെ തവണ ഹാജരാകാതിരുന്നാല്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രോഗികളെ നീക്കം ചെയ്യാന്‍ പുതിയ ആഭ്യന്തര നിര്‍ദ്ദേശം. പതിവ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 6.8 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരിക്കുന്ന ഘട്ടത്തിലാണ് ഈ തന്ത്രം.
വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനുള്ള കുതന്ത്രമാണ് ഇതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണം. എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറപ്പെടുവിച്ച നിബന്ധന പാലിക്കാന്‍ രോഗികളെ നിര്‍ബന്ധിച്ച് പുറത്തേക്ക് നയിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.
ചികിത്സയ്ക്കായി രണ്ട് തീയതികള്‍ ഉപേക്ഷിക്കുന്ന രോഗികളെ ആക്ടീവ് മോണിറ്ററിംഗില്‍ നിര്‍ത്തും. എന്‍എച്ച്എസിന്റെ പ്രധാന വെയ്റ്റിംഗ് ലിസ്റ്റിന് പുറത്താണ് ഇത്. ഹെല്‍ത്ത് സര്‍വ്വീസ് ജേണലാണ് എന്‍എച്ച്എസിന്റെ പുതിയ നീക്കം റിപ്പോര്‍ട്ട് ചെയ്തത്.
ചികിത്സയ്ക്ക് തീയതി നല്കുമ്പോള് നിഷേധിക്കുന്ന ചെറിയൊരു ശതമാനം രോഗികളെ നിയന്ത്രിക്കാനും, ആവശ്യമുള്ള രോഗികള്‍ക്ക് സ്ലോട്ട് അനുവദിക്കാനുമാണ് ഗൈഡന്‍സ് നല്‍കിയതെന്ന് എന്‍എച്ച്എസ്ഇ ഇലക്ടീവ് റിക്കവറി അഡൈ്വസര്‍ സര് ജിം മാക്കി പറഞ്ഞു. പല തവണ ഓഫര്‍ നിഷേധിക്കുന്ന രോഗികള്‍ കാത്തിരിപ്പ് ലിസ്റ്റിലുണ്ട്. ഇവര്‍ പിടിച്ചുവെച്ച സ്ലോട്ടുകള്‍ മറ്റുള്ള രോഗികള്‍ക്ക് നല്‍കുകയാണ് ഉദ്ദേശം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ റഫറല്‍ ടു ട്രീറ്റ്മെന്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും നീക്കുന്നതോടെ ഈ രോഗികളെ നഷ്ടമാകുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. അതേസമയം പ്രൈമറി കെയറില്‍ സമ്മര്‍ദം കുറയ്ക്കാനുള്ള എന്‍എച്ച്എസ്ഇ ശ്രമങ്ങള്‍ വിജയം കാണുന്നുണ്ട്. ഒരു മാസം കൊണ്ട് 120,000 രോഗികളൊണ് ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ കണ്ടത്. ജിപിമാര്‍ക്ക് ചികിത്സാ സമയം ഇളവ് ചെയ്ത് കിട്ടാന്‍ ഇത് സഹായിക്കുന്നുണ്ട്.
ഈയാഴ്ച മുതല്‍ എന്‍എച്ച്എസ് 111 ഓണ്‍ലൈന്‍ ആളുകളെ അതേ ദിവസം ഹൈസ്ട്രീറ്റ് ഫാര്‍മസിസ്റ്റിന് അരികിലേക്ക് റഫര്‍ ചെയ്യാന്‍ കഴിയും. രോഗികള്‍ക്ക് ഫോണ്‍ ലൈനില്‍ വിളിക്കേണ്ട ആവശ്യമാണ് ഇതോടെ ഒഴിവാകുന്നത്.