സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍ ; നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍ ; നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍. ഹീറോയിക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും ഏത് നിമിഷവും നൈജീരിയന്‍ നാവിക സേനക്ക് കൈമാറുമെന്നാണ് കപ്പല്‍ ജീവനക്കാര്‍ പറയുന്നത്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും അഭ്യര്‍ഥിച്ചുള്ള വീഡിയോ കപ്പലിലെ ജീവനക്കാര്‍ വീണ്ടും പുറത്ത് വിട്ടു.ഇവരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മത്രാലയത്തിന് സിപിഐഎം എംപിമാര്‍ കത്ത് നല്‍കിയിരുന്നു. എംപിമാരായ വി ശിവദാസന്‍, എഎ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്‌നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തിരുന്നു. ബന്ധികള്‍ ആക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ തമിഴ്‌നാട് സ്വദേശികളുമുണ്ട്.

കുടുങ്ങിയവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. രണ്ട് മാസമായി കപ്പല്‍ ഉള്‍ക്കടലില്‍ തടഞ്ഞിട്ടിരിക്കുകയാണ്. എംബസി വഴി ഇടപെടുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ മോചനത്തിനായുള്ള വഴി ഇനിയും സാധ്യമായിട്ടില്ല. നൈജീരിയന്‍ നാവികസേന അറസ്റ്റ് ചെയ്താല്‍ വലിയ അപകടത്തിലേക്ക് പോകുമെന്നാണ് കപ്പല്‍ ജീവനക്കാരുടെ ആശങ്ക.ഇന്ധനം നിറയ്ക്കാന്‍ പോയപ്പോള്‍ നൈജീരിയന്‍ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ചത് തീരത്ത് നിന്ന് മാറ്റിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് കപ്പലിലെ ജീവനക്കാരനായ മലയാളിയായ വിജിത്ത് പ്രതികരിച്ചിരുന്നു. ആഗസ്റ്റ് മൂന്നിന് സൗത്ത് ആഫ്രിക്കയില്‍ നിന്ന് നൈജീരിയയിലെ എകെപിഒ ടെര്‍മിനലിലേക്ക് ക്രൂഡ് ഓയില്‍ ലോഡ് ചെയ്യാനാണ് എത്തിയത്. രാത്രിയില്‍ നൈജീരിയയുടെ നേവിയുടെ പട്രോള്‍ ബോട്ട് എത്തിയപ്പോള്‍ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ച് കപ്പല്‍ എടുത്തുപോയി. അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് കപ്പല്‍ അവിടുന്ന് മാറ്റിയതെന്നും വിജിത്ത് പറഞ്ഞു.

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് പറഞ്ഞ് കപ്പലിന് രണ്ട് മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. കമ്പനി ആ പിഴ അടക്കുകയും ചെയ്തുവെന്ന് വിജിത്ത് പറഞ്ഞു. 16 ഇന്ത്യക്കാരാണ് കപ്പലിലുളളത്. ഇപ്പോള്‍ കപ്പല്‍ എക്വിറ്റോറിയല്‍ ഗിനിയന്‍ തീരത്തു നിന്ന് നൈജീരിയയിലേക്ക് മാറ്റാനാണ് ശ്രമം. അന്വേഷണം നടത്തുന്നതിനായാണ് നൈജീരിയയിലേക്ക് മാറ്റുന്നതെന്നാണ് നേവി നല്‍കിയ വിശദീകരണം. മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും വിജിത്ത് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends