ആരോഗ്യ മേഖലയെ ആശങ്കയിലാഴ്ത്തി സ്‌ട്രെപ് എ വൈറസ് ബാധിച്ച് ഏഴാമത്തെ കുട്ടിയുടെ മരണം.മാതാപിതാക്കളോടും ജി പിമാരോടും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുകയാണ്. ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന 12 കാരന്‍ കൂടി ഈ മാരക വൈറസിന് കീഴടങ്ങിയതോടെ ആരോഗ്യ വിദഗ്ധര്‍ അടിയന്തര മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നു മുന്നറിയിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.
തെക്ക് കിഴക്കന്‍ ലണ്ടനിലെ, ലൂയിഷാമിലുള്ള, കോല്‍ഫ്‌സ് സ്‌കൂളിലെ എട്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഒടുവില്‍ മരിച്ചത്. ബോള്‍ട്ടണില്‍ നിന്നുള്ള കാമില റോസ് എന്ന നാലു വയസ്സുകാരി ലിവര്‍പൂളിലെ ആള്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ബക്കിംഗ്ഹാംഷയറിലെ ഹൈ വൈകോമ്പിലുള്ള മുഹമ്മദ് ഇബ്രാഹിം അലി എന്ന നാലു വയസ്സുകാരന്‍ കഴിഞ്ഞ മാസം ഈ രോഗം ബാധിച്ചു മരണമടഞ്ഞിരുന്നു.
എല്ലാ ഡോക്ടര്‍മാര്‍ക്കും, അടിയന്ത്രര ചികിത്സാ വിഭാഗങ്ങളിലേക്കും, എ അന്‍ഡ് ഇ കേന്ദ്രങ്ങളിലേക്കും പീഡിയാട്രിക് വിഭാഗങ്ങളിലേക്കും ജാഗ്രാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
നിലവില്‍ 1 ലക്ഷം കുട്ടികളില്‍ 2.3 പേര്‍ക്ക് സ്‌ട്രെപ് എ ബാധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികളുടെ കണക്കാണിത്. കോവിഡ് പൂര്‍വ്വകാലഘട്ടത്തിന്റെ നാലിരട്ടിയോളമാണിത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒട്ടുമിക്ക സ്‌ട്രെപ് എ കേസുകളിലും ഗുരുതരമായ രോഗബാധയില്ലെന്നും, തീരെ ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം.വളരെ വിരളമായി മാത്രമെ ഈ രോഗം ഗുരുതരമാകുന്നുള്ളു , അതിനാല്‍ ജാഗ്രത മതി.അതേസമയം ഇത് അതിവേഗം പടര്‍ന്ന് പിടിക്കുന്ന ഒരു രോഗം കൂടിയാണ്. പനി, തലവേദന, ത്വക്കില്‍ തളിര്‍ക്കല്‍ എന്നിവ കണ്ടാല്‍ ഉടനടി കുട്ടികളെ ഡോക്ടറെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
സ്‌കൂളില്‍ നിന്നു രോഗം പകരുമെന്ന ആശങ്കയില്‍ മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ ആശങ്ക പങ്കുവയ്ക്കുകയാണ്.