ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ജുവിന്റെ ദേഹത്ത് വെട്ടേറ്റതിന്റെ പാടുകളുമുണ്ട്. ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 നു രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ(6), ജാന്‍വി(4) എന്നിവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറയിലെ ചേലപാലില്‍ സാജുവിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്. നടപടിക്രമങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ട് വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് അഞ്ജുവിന്റെ പിതാവ് അശോകനെ ഫോണില്‍ അറിയിച്ചിരുന്നു. ഇതിന് പുറമേ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് അടിയന്തരമായി ഇടപെടുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തോമസ് ചാഴിക്കാടന് എംപിയും അറിയിച്ചു. നോര്‍ക്കാ റൂട്ട്സ് അധികൃതരുമായി ബന്ധപ്പെട്ടതായി എംപി അറിയിച്ചു
വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകളാണ് അഞ്ജു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ബ്രിട്ടനില്‍ താമസം തുടങ്ങിയത്. സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജു ജോലി ചെയ്തിരുന്നത്. അടുത്തിടെ ഇയാളുടെ ജോലി പോയിരുന്നു. അഞ്ജുവിനേയും മൂത്തമകന് ജീവയേയും സാജു ഉപദ്രവിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.2018ല്‍ സാജുവും അഞ്ജുവും മക്കളും സൗദി അറേബ്യയിലായിരുന്നപ്പോള്‍ അശോകനും ഭാര്യ കൃഷ്ണമ്മയും മക്കളെ നോക്കാന്‍ അവിടെ പോയി നിന്നിരുന്നു. അന്ന് അവിടെ വെച്ച് അഞ്ജുവിന്റെ മുഖത്ത് സാജു അടിക്കുകയും വസ്ത്രത്തില്‍ വലിച്ചിഴച്ച് ഉച്ചത്തില്‍ വഴക്ക് പറഞ്ഞിരുന്നതായും അഞ്ജുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ ജീവ പന്തു കളിക്കുന്നതിനിടയില്‍ സീലിങ്ങില്‍ ഇടിച്ചതിന് കുഞ്ഞിന്റെ വസ്ത്രം കീറുകയും വലിയ ശബ്ദത്തില്‍ ശകാരിച്ചതായും കൃഷ്ണമ്മ പറയുന്നു.
അധികം സംസാരിക്കാത്ത ആളായിരുന്നു സാജു. നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും അഞ്ജുവിന് വിലക്കായിരുന്നു. ഡിസംബര്‍ ആദ്യവാരം സഹോദരി അശ്വതിയെ വിളിച്ച അഞ്ജു അവിടെ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്നും നേരില്‍ കാണുമ്പോള്‍ പറയാമെന്നും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.