ഇ പി ജയരാജനെതിരായ ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് കുഞ്ഞാലിക്കുട്ടി ; നിലപാട് തള്ളി കെ എം ഷാജി ; അഭിപ്രായ വ്യത്യാസവുമായി മുസ്ലീം ലീഗ് നേതാക്കള്‍

ഇ പി ജയരാജനെതിരായ ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് കുഞ്ഞാലിക്കുട്ടി ; നിലപാട് തള്ളി കെ എം ഷാജി ; അഭിപ്രായ വ്യത്യാസവുമായി മുസ്ലീം ലീഗ് നേതാക്കള്‍
ഇ പി ജയരാജന്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി മുസ്ലീം ലീഗ് നേതാക്കള്‍. ഇ പി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി കെ എം ഷാജിയും കെപിഎ മജീദും രംഗത്തെത്തി. വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.ഇപി ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ പിണറായി വിജയനാണെന്നാണ് കെ എം ഷാജിയുടെ വാദം. ഇതിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണെന്നും ഷാജി ആരോപിച്ചു. എത്രയോ വര്‍ഷമായി കുന്നിടിയ്ക്കാന്‍ തുടങ്ങിയിട്ട്, കോടിക്കണക്കിന് രൂപ ഇന്‍വെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്. അതിനെല്ലാം അനുമതി കൊടുത്തത് എം വി ഗോവിന്ദന്റെ ഭാര്യയാണ്. ഇ പിയുടെ ചിറകരിയാന്‍ പിണറായി മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ എതിര്‍പ്പുമായി കെപിഎ മജീദും രംഗത്തെത്തിയിരുന്നു. റിസോര്‍ട്ടില്‍ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടില്‍ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ യൂത്ത് ലീഗും രംഗത്തുവന്നു.ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം വേണം. പാര്‍ട്ടി അന്വേഷിച്ച് അവസാനിപ്പിക്കേണ്ട ഒരു ആരോപണമല്ല എന്ന വ്യക്തമാക്കിക്കൊണ്ടായിരുന്നു യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തിയത്.

Other News in this category



4malayalees Recommends