വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തി ; പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു

വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തി ; പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു
വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സുപ്രിയയും വിഭുവും ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നും വലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഇരുവരും ഗോവയില്‍ എത്തിയതാണെന്നും കൊങ്കണ്‍ പൊലീസ് പറഞ്ഞു. സുപ്രിയ ബാംഗ്ലൂരിലും വിഭു ദില്ലിയിലുമാണ് താമസിച്ചിരുന്നത്. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവര്‍ ഗോവയിലുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയില്‍ ഉണ്ടെന്നും തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം നാട്ടുകാര്‍ കണ്ടതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Other News in this category



4malayalees Recommends