പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ അഞ്ചാഴ്ച നീളുന്ന സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരും, തൊഴിലാളികളും തമ്മില്‍ ശമ്പളം, പെന്‍ഷന്‍, തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
പബ്ലിക് & കൊമേഴ്‌സ്യല്‍ സര്‍വ്വീസസ് യൂണിയനില്‍ പെട്ട ആയിരത്തിലേറെ അംഗങ്ങളാണ് എട്ട് സൈറ്റുകളിലായി പണിമുടക്കിന് ഇറങ്ങുന്നത്. ഗ്ലാസ്‌ഗോ, ഡുര്‍ഹാം, ലിവര്‍പൂള്‍, സൗത്ത്‌പോര്‍ട്ട്, പീറ്റര്‍ബറോ, ലണ്ടന്‍, ബെല്‍ഫാസ്റ്റ്, ന്യൂപോര്‍ട്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ക്ക് പുറത്ത് പിക്കറ്റ് ലൈനുകള്‍ രൂപപ്പെടുക.
നഴ്‌സുമാരെയും, അധ്യാപകരെയും പരിഗണിച്ച രീതിയില്‍ നിന്നും വിഭിന്നമായാണ് പബ്ലിക് സെക്ടറിനെ ഗവണ്‍മെന്റ് പരിഗണിക്കുന്നതെന്ന് പിസിഎസ് ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്ക ആരോപിച്ചു.
ഏപ്രില്‍ 28 മുതല്‍ 130,000 സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനും പിസിഎസ് തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം 2.7 മില്ല്യണിലേറെ ആപ്ലിക്കേഷനുകള്‍ പാസ്‌പോര്‍ട്ട് ഓഫീസ് പ്രൊസസ് ചെയ്തതായി ഹോം ഓഫീസ് പറയുന്നു.
ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നതോടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ബുദ്ധിമുട്ടിലാകും. എന്നിട്ടും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ 10 ആഴ്ച വരെ വേണമെന്ന ഔദ്യോഗിക നിബന്ധനയില്‍ മാറ്റം വരുത്തിയിട്ടില്ല.