യൂറോപ്യന്‍ സ്വപ്നങ്ങളും ചതിക്കുഴികളും

യൂറോപ്യന്‍ സ്വപ്നങ്ങളും ചതിക്കുഴികളും
യുകെയിലെ കെയര്‍ ഹോം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പണ്‍ ഫോറം നടത്തുകയുണ്ടായി. വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോര്‍ത്തിണക്കി നടത്തിയ ചര്‍ച്ചയില്‍ നിന്നും. യൂറോപ്പിലേക്കും പ്രത്യേകിച്ച് യുകെയിലേക്ക് ജോലിക്കായി വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകള്‍ മാത്രമാണ് എന്ന് പറഞ്ഞു വച്ചത് ബെന്യാമിനെന്ന എഴുത്തുക്കാരനാണ്. മണലാരണ്യങ്ങളിലെ തൊഴില്‍ ജീവിതത്തിന്റെ നരകയാതനകള്‍ നജീബ് എന്ന മനുഷ്യനിലൂടെ ബെന്യാമിന്‍ ലോകത്തോട് വിളിച്ചു പറഞ്ഞപ്പോള്‍ ആ വേദനകളോട് ഐക്യപെടാന്‍ ഗള്‍ഫ് സ്വപ്നങ്ങളുമായി കടല്‍ കടന്ന ലക്ഷകണക്കിന് മനുഷ്യര്‍ തങ്ങളുടെ നാവുയര്‍ത്തി. വലിയൊരു ദിവാസ്വപ്നത്തില്‍ നിന്ന് പിരണ്ടുണര്‍ന്ന ഞെട്ടല്‍ മലയാളി സമൂഹത്തിനുണ്ടായി. കിടപ്പാടവും കെട്ടുതാലിയും വിറ്റു എങ്ങനെയും കടല്‍ കടക്കാന്‍ കാത്ത് നിന്ന മനുഷ്യര്‍ അക്കരെ നിധി നിറഞ്ഞ പറുദീസ മാത്രമല്ല ചതികുഴികളും അരക്ഷിതമായ ഏകാന്തതയുമുണ്ടായേക്കാം എന്ന് ചിന്തിച്ചു തുടങ്ങി.

ഗള്‍ഫ് സ്വപ്നങ്ങളുടെ എണ്‍പതുകള്‍ താണ്ടി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍, കേരളത്തില്‍ യുവതയെ അപ്പാടെ ചൂഴ്ന്ന് നില്‍ക്കുന്നത് യൂറോപ്യന്‍ സ്വപ്നങ്ങളാണ്. ബ്രിട്ടന്‍,കാനഡ, അയര്‍ലന്‍ഡ് എന്നിങ്ങനെയുള്ള അനേകം പാശ്ചാത്യരാജ്യങ്ങളിലേക്ക് നമ്മുടെ മലയാളിയുവത്വം കൂട്ടപലായനം നടത്തുമ്പോള്‍, അവരുടെ ആ തീവ്രയൂറോപ്യന്‍ സ്വപ്നങ്ങളെ മുതലെടുക്കാന്‍ ചതികുഴികള്‍ നാട്ടി മനുഷ്യര്‍ കാത്തിരിക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്ക് മുന്‍പേ നടന്നവര്‍ക്കുണ്ട്. ആ ഉത്തമബോധ്യത്തിലാണ് കൈരളി യുകെ ഇവിടെക്ക് എത്തുന്ന മലയാളികള്‍ക്കിടയിലെ തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ച് വളരെ സൂക്ഷമമായൊരു അന്വേഷണം യുകെ മലയാളി സമൂഹത്തില്‍ നടത്താന്‍ മുന്‍കൈയെടുത്തത്. കുറച്ച് നാളുകളായി ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ തുടങ്ങിയ ഈ പ്രശ്‌നം ഇന്ന് ഞെട്ടിപ്പിക്കുന്ന നിലയിലേയ്ക്ക് വളരുകയും ഗൗരവമായി നോക്കി കാണേണ്ട വലിയൊരു സാമൂഹികപ്രശ്‌നം ഇതിനുള്ളിലുണ്ടെന്നും ഞങ്ങള്‍ മനസിലാക്കുകയും ചെയ്തു.


ഞങ്ങള്‍ക്ക് ലഭിച്ച ഒട്ടുമിക്ക പരാതികളും കെയര്‍ ഹോം മേഖലയെ സംബന്ധിക്കുന്നത് ആയിരുന്നതിനാല്‍ ഞങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായി ചേര്‍ന്ന് ഒരു തുറന്ന ചര്‍ച്ചക്ക് വേദിയൊരുക്കുകയുണ്ടായി. യുകെയിലേക്ക് കുടിയേറുന്ന ഒട്ടുമിക്ക മലയാളികളും തൊഴില്‍ കണ്ടെത്തുന്ന കെയര്‍ ഹോം മേഖലയില്‍ നിന്ന് ഞങ്ങള്‍ക്ക് ഈ ചര്‍ച്ചയെ പ്രതി ലഭിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരുന്നു. നിര്‍ഭയമായി തുറന്നു സംസാരിക്കാന്‍ കൈരളി യുകെ വേദിയൊരുക്കുന്നു എന്ന പരസ്യം കണ്ടറിഞ്ഞു ഞങ്ങളുടെ പാനലിലേക്ക് പലരും വിളിച്ചു. പക്ഷെ ഞങ്ങളെ ആശങ്കപ്പെടുത്തിയ വസ്തുത ഇതില്‍ പലരും തങ്ങളുടെ പേര് വെളിപ്പെടുത്താതെ കുറെ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന മുഖവുരയോടെയാണ് സ്വന്തം ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. വളരെ ഒറ്റപ്പെട്ട നിലയില്‍,യാതൊരു നിയമസഹായങ്ങളും ലഭിക്കാതെ, മാനസികമായി തകര്‍ന്ന് കഴിയുന്നവര്‍ മുതല്‍ നീണ്ട നിയമപോരാട്ടങ്ങളിലൂടെയും തുറന്ന പ്രതികരണങ്ങളിലൂടെയും കടന്ന് പോകുന്നവര്‍ വരെയുള്ള നിരവധി പേരെ ഞങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിച്ചു.


ഇവരുടെ പ്രശ്‌നങ്ങളെ വിലയിരുത്താന്‍ കഴിയുന്ന കെയര്‍ ഹോം മേഖലയിലെ വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോര്‍ത്തിണക്കി കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പണ്‍ ഫോറം നടത്തുകയുണ്ടായി.ആ ചര്‍ച്ചയില്‍ നിന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഒട്ടനവധി മലയാളികള്‍ ഹെല്‍ത്ത് കെയര്‍ വിസ കിട്ടിയ തൊഴിലിടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ അല്ലെങ്കില്‍ അത് കിട്ടാനുള്ള ശ്രമങ്ങളില്‍ ചതിക്കപ്പെട്ടവരോ ആണ്. ഫെബ്രുവരി 2022 ലെ കണക്കുകള്‍ പ്രകാരം 2020/21 നും 2021/22 നുമിടയില്‍ യുകെ സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴില്‍ സാധ്യത 7.0% നിന്ന് 10.7% ലേക്ക് കുത്തിക്കും എന്നാണ്. അതായത് 110,000 ഒഴിവുകളില്‍ നിന്ന് 165,000 ലേക്ക് ഒഴിവുകളുടെ സംഖ്യ ഉയരും.ഇത്രയും വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ യുകെ കെയര്‍ മേഖലയില്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ അതിനോടൊപ്പം തന്നെ വമ്പന്‍ തുക അനധികൃതമായ പ്രതിഫലം ഈടാക്കുന്ന, അക്ഷരാര്‍ത്ഥത്തില്‍ അടിമ കരാറുകള്‍ക്ക് സമാനമായ തൊഴില്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന ഭീമന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ക്കും ഇവിടെ അരങ്ങൊരുങ്ങുകയാണ്. ഇത്തരം ചതിക്കുഴികളെ കുറച്ചു പുറംലോകത്തിന് അറിവ് ഉണ്ടാവുകയും അത് തടയാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉടനടി ഉണ്ടാക്കുന്നതിനുവേണ്ടിയാണ് കൈരളി യുകെയുടെ ഈ ശ്രമങ്ങള്‍.


കൂടുതലും വളരെ ദരിദ്രസാഹചര്യത്തിലെ നിന്നും എത്തുന്നവരാണു ഇത്തരം ഏജന്‍സികളുടെ തട്ടിപ്പുകളില്‍ വീഴുന്നത്. നാട്ടില്‍ വീട് പണയം വച്ചോ കടം വാങ്ങിയോ യുകെയിലേക്ക് പോരുന്ന ഇത്തരക്കാര്‍ ഇവിടെ വന്നതും നാട്ടിലെ ബാധ്യതകള്‍ കൊണ്ട് എന്ത് നിലയിലും ചൂഷണം ചെയ്യപെടാവുന്ന നിലയിലേക്ക് എത്തിപ്പെടുന്നു. ഇവിടെ യുകെയിലെ ഉയര്‍ന്ന ജീവിതചിലവുകള്‍ കൂടിയാകുമ്പോള്‍ അവരുടെ അവസ്ഥ ദയനീയമാകുന്നു. പലരും ഫുഡ് ബാങ്കുകളെ ആശ്രയിച്ചും ഇന്ത്യന്‍ സമൂഹത്തിന്റെ സഹായങ്ങളിലും തുടരുന്ന സാഹചര്യമാണുള്ളത്. നാട്ടിലെ ബാധ്യതകള്‍ കാരണം അവര്‍ക്ക് തിരിച്ചു പോകാനോ, ഇവിടെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ കഴിയാറില്ല.


സാമ്പത്തികമായി ഇവര്‍ നേരിടുന്ന ചൂഷണങ്ങള്‍ പ്രധാനമായും കണക്കില്‍ എടുത്താല്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അവരുടെ സി.ഒ.എസ്സിനായി (കമ്പനിയുടെ ഓഫര്‍ ലെറ്റര്‍) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പത്ത് മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെയാണു ജോലിക്ക് വേണ്ട നിര്‍ബന്ധിത പരിശീലനങ്ങള്‍ക്കും ഡി.ബി.എസ് ചെക്കിങ്ങിനും വേണ്ടി അനധികൃതമായി ഏജന്‍സികള്‍ ഈടാക്കുന്നത്. ഏജന്‍സികളുടെ ഇന്ത്യയിലെ പേഴ്‌സണല്‍ അക്കൗണ്ടുകളില്‍ പല ഘട്ടങ്ങളായി ഈ തുക കൈ പറ്റുന്നു.


മറ്റൊരു ചൂഷണം എന്തെന്നാല്‍ ഇവിടെ വന്ന ശേഷം നല്‍കപ്പെടുന്ന താമസസൗകര്യങ്ങള്‍ക്കായി ആറുമാസത്തെ വാടക മുന്‍കൂറായി ഇവരുടെ കയ്യില്‍ നിന്നും കൈപ്പറ്റുന്നു. എന്നാല്‍ ഇവിടെ വന്നു കഴിഞ്ഞാല്‍ ഒരുപക്ഷേ അവര്‍ക്ക് നല്‍കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ഒപ്പമുള്ള ഷെയേര്‍ഡ് അക്കോമഡേഷനാകും. ഒരുപക്ഷേ വളരെ അപരിചിതരായ മനുഷ്യരുമായി മുറി പങ്കിടേണ്ട അവസ്ഥ വരെ വന്നേക്കാം.


ഞങ്ങളുടെ ചര്‍ച്ചയില്‍ ചിലരുടെ അനുഭവങ്ങളില്‍ നിന്നും വെളിപ്പെട്ട മറ്റൊരു ഭയാനകമായ വസ്തുത എന്തെന്നാല്‍ ഇവിടെയ്ക്ക് തൊഴിലിനായി കൊണ്ട് വന്ന ശേഷം കെയര്‍ ഹോമിലെ തൊഴിലാളികളുടെയിടയില്‍ തള്ളുകയല്ലാതെ തൊഴില്‍ നിലവില്‍ ഉണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാത്ത ഏജന്‍സിളുണ്ട് എന്നതാണ്. എന്ന് തൊഴില്‍ പ്രവേശിക്കാന്‍ കഴിയും എന്നു പോലും കൃത്യമായി ധാരണയില്ലാതെ നാട്ടില്‍ നിന്ന് വന്ന മനുഷ്യര്‍ ഇവിടെ പലവിധ ചാരിറ്റി സംഘടനകളുടെയും ഫുഡ് ബാങ്കുകളുടെയും ഔദാര്യത്തില്‍ മാത്രം ജീവിച്ചു പോവുകയാണ്. എന്തിന് ഇവിടെ വന്നതിന് ശേഷം തങ്ങളുടെ തൊഴില്‍ ദാദാവിന്റെ ലൈസന്‍സ് നഷ്ടപ്പെട്ടു എന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു ഡിപ്പോര്‍ട്ട് ചെയ്യപെടുന്ന നിമിഷം കാത്തിരിക്കുന്നവര്‍ വരെയുണ്ട്. ഇവര്‍ക്ക് നേരിട്ട കനത്ത സാമ്പത്തിക മാനസിക ആഘാതങ്ങള്‍ക്ക് കൃത്യമായ പരിഹാരം പോലും കാണാതെ തിരിച്ചു പോകാനോ മറ്റു ജോലി കണ്ട് പിടിക്കാനോ പറഞ്ഞ് തടി തപ്പുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.


ഇത്രയും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഇവര്‍ക്കിടയില്‍ വിഷാദം, ആത്മഹത്യ പ്രവണത, ട്രോമ എന്നിവ വളരെ കൂടുതലാണ്. പലരും തങ്ങളുടെ ദയനീയത ഒന്ന് പുറത്തുപോലും പറയാനാകാതെ പേടിച്ചു കഴിയുന്ന അവസ്ഥയാണ് ഇവിടെ. അവരുടെ തിരിച്ചടവുകള്‍ കഴിയുന്നവരേക്കും ബിആര്‍പി (വിസ) കാര്‍ഡുകള്‍ പോലും നല്‍കാതെ പിടിച്ചു വച്ചിരിക്കയാണ്. അവരുടെ വിസകള്‍ പൂര്‍ണ്ണമായും എംപ്ലോയറുടെ കൈയിലായതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരാക്കപ്പെട്ട് എല്ലാം സഹിക്കുകയാണ് ഇവര്‍. എംപ്ലോയറുടെ ആവശ്യപ്രകാരം മൂന്നും നാലും തവണ താമസസൗകര്യം മാറേണ്ടി വരുന്ന ഇവര്‍ക്ക് പലപ്പോഴും കുട്ടികളെയും കൊണ്ടാണ് ഈ പ്രതിസന്ധിയിലൂടെ കടന്നു പോകേണ്ടി വരുന്നത്. തങ്ങള്‍ക്ക് ട്രെയിനിങ് നല്‍കിയ മേഖലയില്‍ നിന്ന് തികച്ചും വിരുദ്ധമായ ഇടങ്ങളില്‍ തൊഴില്‍ ചെയ്യേണ്ടി വരുന്ന അവസ്ഥയും കുറവല്ല. വൃദ്ധരുടെ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന ശേഷം ഓട്ടിസം, മാനസികരോഗം എന്നിങ്ങനെയുള്ള സ്‌പെഷ്യാലിറ്റി കെയര്‍ വേണ്ടയിടങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നിങ്ങനെയുള്ള അവസ്ഥകള്‍ പലരും പുറത്തു പറയാന്‍ കൂടി ഭയക്കുന്നു.


ഇത്തരം ക്രൂരമായ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ സമഗ്രമായ ബോധവല്‍ക്കരണവും സര്‍ക്കാരില്‍ നിന്നുള്ള ശക്തമായ ഇടപെടലുകളും ഉടനടി വേണം. ഇല്ലെങ്കില്‍ ഈ സാഹചര്യത്തിന് ഇരകളായ നിരവധി മനുഷ്യരുടെ ദുരിതങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. ഈ വിഷയത്തെ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ പരാതി യുകെ സര്‍ക്കാരിന് കൈരളി യുകെ സമര്‍പ്പിച്ചു കഴിഞ്ഞു. മലയാളി സമൂഹത്തിനിടയില്‍ ഇതേ പറ്റിയുള്ള വ്യക്തമായ ബോധവല്‍ക്കരണമാണ് ഇനി വേണ്ടത്. മറ്റൊരു രാജ്യത്തില്‍ അജ്ഞാതമായ തൊഴിലിടങ്ങളില്‍ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ട അവരല്ല നമ്മുടെ യുവതിയുവാക്കള്‍. അവരുടെ സാമൂഹ്യവും മാനസികവുമായ ക്ഷേമം നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്.


യുകെയിലെ കെയര്‍ ജോലികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വാട്ട്‌സാപ്പ് കൂട്ടായ്മയിലേക്ക് സ്വാഗതം. താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഇതില്‍ അംഗമാകാം. മറ്റ് ഫോര്‍വേഡുകളോ പ്രമോഷനുകളോ അനുവദനീയമല്ല. https://chat.whatsapp.com/HNjoFFxrfVL2lgzK5ulqjW


ഇതോടോപ്പം നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ലിങ്കുകള്‍ കൂടി ഷെയര്‍ ചെയ്യുന്നു,


യുകെയിലെ കെയര്‍ രംഗത്തെ പ്രശ്‌നങ്ങള്‍ കൈരളി നടത്തിയ ചര്‍ച്ച: https://fb.watch/mJsTgH7Ixd/


നിങ്ങള്‍ക്ക് ജോലി നല്‍കിയ കമ്പനി വിവരങ്ങള്‍ അറിയുവാന്‍: https://www.gov.uk/getinformationaboutacompany


നിങ്ങളുടെ കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാന്‍: https://www.gov.uk/government/publications/registeroflicensedsponsorsworkers


തയ്യാറാക്കിയത് : ഐശ്വര്യ അലന്‍, കൈരളി യുകെ എഡിറ്റോറിയല്‍ ബോര്‍ഡിനു വേണ്ടി

Other News in this category



4malayalees Recommends