ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍; തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോ ബൈഡന്‍ '; പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുന്നു

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍; തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോ ബൈഡന്‍ '; പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുന്നു
ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്‍ പ്രതികരിച്ചിരിക്കുന്നത്.

ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന താല്‍ക്കാലിക യുദ്ധ വിരാമം യുദ്ധം അവസാനിക്കാനുള്ള മാര്‍ഗമാകുമെന്നാണ് അമേരിക്കന്‍ ഉദ്യേഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷവും യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്.

'എനിക്ക് മൂന്ന് യുദ്ധ ലക്ഷ്യമാണുള്ളത്. ആദ്യത്തേത് ബന്ദികളെ വിട്ടയക്കുക. ഹമാസിനെ ഇല്ലാതാക്കലാണ് രണ്ടാമത്തേത്. ഭാവിയില്‍ ഗാസ ഇസ്രയേലിന് ഭീഷണിയായി മാറരുതെന്നതാണ് മൂന്നാമത്തെ ലക്ഷ്യം. സമ്പൂര്‍ണ വിജയം കൈവരിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകില്ല. ഹമാസിനെ അവിടെ ഉപേക്ഷിക്കാന്‍ സാധിക്കില്ല,' എന്നായിരുന്നു നെതന്യാഹു ഒരു പരിപാടിയില്‍ പറഞ്ഞത്.

അതേസമയം ഗാസയിലെ ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കുന്നതിനായി ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുകയാണ്. ഇസ്രയേല്‍ പിടിച്ചുവെച്ച പലസ്തീന്‍ ബന്ദികളെ വിട്ടയക്കാന്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത ദോഹയിലെ യോഗത്തില്‍ മുസ്ലീം വിശുദ്ധ മാസമായ റമദാനിന് മുമ്പ് തന്നെ ഒരു സന്ധി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഈജിപ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ പ്രശ്‌നങ്ങളില്‍ പുതിയ ഭേദഗതികള്‍ അവതിരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വെടിനിര്‍ത്തലിന്റെയും ഗാസ മുനമ്പില്‍ നിന്നു പിന്‍വാങ്ങുന്നതിന്റെയും കാര്യത്തില്‍ ഇസ്രയേല്‍ കൃത്യമായ നിലപാടുകള്‍ അവതരിപ്പിച്ചില്ലെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചാല്‍ ഗാസയിലേക്ക് സഹായവുയി നൂറുകണക്കിന് ട്രക്കുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. ഗാസയില്‍ പട്ടിണിയും പോഷാകാഹാരക്കുറവ് മൂലമുള്ള മരണവും വര്‍ധിക്കുന്നതിനിടയിലും ഇസ്രയേലിന്റെ തുടരെയുള്ള വെടിവെപ്പ് കാരണം ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ഏജന്‍സി വടക്കന്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിലവില്‍ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ യുദ്ധത്തില്‍ ഗാസയില്‍ നിന്നും 29,782 പേരാണ് കൊല്ലപ്പെട്ടത്. 70,043 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.



Other News in this category



4malayalees Recommends