ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ആരോപണങ്ങള്‍ മാത്രം മുഖവിലയ്‌ക്കെടുത്തു കൊണ്ടുള്ള വിധിയായിരുന്നു മുന്‍ ജഡ്ജിമാരുടേത് എന്നാണ് കോടതി നിരീക്ഷണം. എന്നാല്‍ നിലവില്‍ 2022 ലെ മറ്റൊരു ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ജയിലില്‍ തന്നെ തുടരും.

നാലംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നാലില്‍ മൂന്ന് പേര് വിധി റദ്ദാക്കാന്‍ വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ മാത്രം ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെയുള്ള വിധിയില്‍ ഉറച്ച് നിന്നു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും പൊരുതുന്ന സ്ത്രീകള്‍ക്ക് നിരാശ പകരുന്നതാണ് കോടതിയുടെ വിധിയെന്ന് വിധിയോട് വിയോജിച്ച് വോട്ട് ചെയ്ത ജഡ്ജി മാഡ്‌ലൈന്‍ സിങ്ഗാസ് പറഞ്ഞു.

2006 ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റ്റന്റാണ് ആദ്യമായി രംഗത്ത് വരുന്നത്. ശേഷം തന്നെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപണമുയര്‍ത്തി ഒരു ഹോളിവുഡ് അഭിനേത്രിയും രംഗത്തെത്തി. സംഭവം ഹോളിവുഡ് സിനിമാ ലോകത്ത് വലിയ വിവാദങ്ങള്‍ക്കിടയായാക്കി. വിചാരണയ്ക്ക് ശേഷം 2020 ഫെബ്രുവരിയില്‍ വെയ്ന്‍സ്റ്റീന്‍ 23 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഈ ശിക്ഷാ വിധിയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയത്. എന്നാല്‍ 2022 ലെ മറ്റൊരു ബലാല്‍സംഗ കേസില്‍ വിചാരണ തുടരുന്ന അദ്ദേഹം ജയിലില്‍ തന്നെ തുടരും. 'ഷേക്‌സ്പിയര്‍ ഇന്‍ ലവ്' അടക്കമുള്ള ഓസ്‌കാര്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ മീ ടു ആരോപണത്തോടെയാണ് ഹോളിവുഡില്‍ നിന്നും പിന്‍വാങ്ങുന്നത്.

Other News in this category



4malayalees Recommends