പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, യുക്രെയ്ന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ വരുണ്‍ഗാന്ധി

പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, യുക്രെയ്ന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ വരുണ്‍ഗാന്ധി
കേന്ദ്രസര്‍ക്കാരിന്റെ യുക്രെയ്ന്‍ ദൗത്യത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ബിജെപി എം പി വരുണ്‍ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടാകുന്നില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രെയ്‌നിലെ ദുരിതം വിവരിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇന്ത്യന്‍ എംബസിയുടെ നമ്പറില്‍ വിളിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത് ഔദാര്യമല്ല കടമയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

യുക്രെയ്ന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. സൈന്യം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഒരു രക്ഷിതാവും ഈ രംഗം കണ്ടിരിക്കില്ലെന്നും എന്താണ് രക്ഷാദൗത്യ പദ്ധതിയെന്ന് വിദ്യാര്‍ത്ഥികളുടെ കുടംബങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രക്ഷാ ദൗത്യം വന്‍ വിജയമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് പല കോണുകളില്‍ നിന്നും കേന്ദ്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നത്.

Other News in this category



4malayalees Recommends