താന്‍ റഷ്യന്‍ വിരുദ്ധനാണെന്ന ആരോപണങ്ങള്‍ തള്ളി ബോറിസ് ജോണ്‍സണ്‍. റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ഉപരോധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, ഉക്രെയിന് സൈനിക സഹായം വര്‍ദ്ധിപ്പിക്കുന്നതും മോസ്‌കോയെ ചൊടിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ അക്രമങ്ങള്‍ക്ക് റഷ്യ മുതിരുന്നത്.
6000 മിസൈലുകളുടെ പാക്കേജാണ് ബ്രിട്ടന്‍ ഉക്രെയിന് ഇപ്പോള്‍ കൈമാറുന്നത്. ഇതോടൊപ്പം പുടിന്‍ അനുകൂലികളായ 65 വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ റഷ്യന്‍ പാരാമിലിറ്ററി സംഘടനയായ വാഗ്നര്‍ ഗ്രൂപ്പിനും യാത്രാവിലക്കും, ആസ്തികള്‍ മരവിപ്പിക്കലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടന്റെ നടപടികള്‍ പുടിനെ ചൊടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'റഷ്യന്‍ വിരുദ്ധനാകാനുള്ള മത്സരത്തിലെ പ്രധാന പങ്കാളിയായാണ് ബോറിസ് ജോണ്‍സനെ കണക്കാക്കുന്നത്. ഇത് വിദേശനയത്തിന്റെ അന്ത്യത്തിലേക്ക് നയിക്കും', ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
എന്നാല്‍ ബ്രസല്‍സില്‍ സംസാരിച്ച പ്രധാനമന്ത്രി ബോറിസ് താനൊരു റഷ്യന്‍ വിരുദ്ധനല്ലെന്ന് വ്യക്തമാക്കി. എന്നാല്‍ നേതാവ് വ്‌ളാദിമര്‍ പുടിനോട് എതിര്‍പ്പുകളുണ്ട്. പുടിന്‍ ഇപ്പോള്‍ റഷ്യയെ നയിക്കുന്ന രീതി ദുരന്തസമാനമാണ്, ഉക്രെയിന്‍ അധിനിവേശം മനുഷ്യത്വരഹിതവും, നീചവുമാണ്', ബോറിസ് വ്യക്തമാക്കി.
യൂറോപ്പില്‍ 80 വര്‍ഷങ്ങള്‍ക്കിടെ കാണാത്ത തരത്തിലാണ് പുടിന്റെ അധിനിവേശം നടക്കുന്നത്. സാധാരണ റഷ്യക്കാരോട് സഹതാപമുണ്ട്. അത്രയും മോശമായ രീതിയിലാണ് അവരെ നയിക്കുന്നത്. എന്നാല്‍ പുടിന്റെ തീരുമാനങ്ങളോട് കടുത്ത എതിര്‍പ്പാണുള്ളത്, ബോറിസ് കൂട്ടിച്ചേര്‍ത്തു.