16കാരിയെ പീഡിപ്പിച്ച പ്രതി ആറുമാസത്തിനകം പുറത്തിറങ്ങി; വെട്ടിക്കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛനും സഹോദരന്മാരും

16കാരിയെ പീഡിപ്പിച്ച പ്രതി ആറുമാസത്തിനകം പുറത്തിറങ്ങി; വെട്ടിക്കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛനും സഹോദരന്മാരും
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചയാളെ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു സഹോദരന്മാരും ചേര്‍ന്നു വെട്ടിക്കൊന്നു.

തമിഴ്‌നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ മുരുകനെയാണ് കൊലപ്പെടുത്തിയത്. ബന്ധുവായ 16കാരിയെ തനിച്ചായ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മുരുകന്‍ അറസ്റ്റിലായത്. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ ഉറ്റവര്‍ കൊലനടത്തിയത്.

ആറുമാസം മുന്‍പായിരുന്നു സംഭവം. ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന മുരുകന്‍ കഴിഞ്ഞ 23നാണു ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മുരുകന്‍ പുറത്തിറങ്ങുന്നതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരമായി പുറത്തിറങ്ങി നാട്ടില്‍ കാലുകുത്തിയാലുടന്‍ വെട്ടിക്കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയതായും വിവരമുണ്ട്.

നാട്ടിലെത്തിയ മുരുകന്‍ കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള തോട്ടത്തിലേക്ക് പോയിരുന്നു. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് മുരുകനെ വെട്ടിക്കൊല്ലുകയായിരുന്നു. പരുക്കേറ്റ മുരുകന്‍ വൈകാതെ മരണപ്പെട്ടു.

കൊലപാതകമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ടു ആണ്‍മക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ മാനസികമായി തകര്‍ക്കുന്നു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിനോട് പറഞ്ഞത്. മൂവരെയും റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു.

Other News in this category



4malayalees Recommends