ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും, വീടും, കൃഷി ഭൂമിയും നല്‍കുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബം സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഈ മാസം 16നുള്ളില്‍ 8 ലക്ഷം രൂപ സഹായധനം നല്‍കണം, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീടും, സഹോദരങ്ങള്‍ക്ക് ജോലിയും നല്‍കണം, കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആണ് കുടുംബം ഉന്നയിച്ചത്. പെണ്‍കുട്ടികളുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
അതേസമയം, മക്കള്‍ സ്വമേധ പ്രതികള്‍ക്കൊപ്പം പോയതല്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവര്‍ത്തിച്ചു. തന്റെ അടുത്ത് നിന്നും മക്കളെ ബലമായി പിടിച്ച് വലിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ വീട്ടില്‍ വരുമ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ കിടക്കുന്ന തന്നെ കുളിക്കാന്‍ സഹായിക്കുകയായിരുന്നു പെണ്‍കുട്ടികളെന്നും അമ്മ പറയുന്നു.