സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നല്‍കിയില്ല; ബിഹാറില്‍ ഗര്‍ഭിണിയെ അടിച്ചു കൊന്നു

സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നല്‍കിയില്ല; ബിഹാറില്‍ ഗര്‍ഭിണിയെ അടിച്ചു കൊന്നു
സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു. ബിഹാറിലെ പുര്‍നിയയിലാണ് സംഭവം. അംഗൂരി ബീഗം (30)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അഞ്ചാമത്തെ ഗര്‍ഭമായിരുന്നു ഇത്. 2012 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് ഫ്രിഡ്ജ് സ്ത്രീധനമായി നല്‍കാമെന്ന് യുവതിയുടെ കുടുംബം വാക്കു നല്‍കിയിരുന്നു. ഇത് ലഭിക്കാത്തതിന്റെ പേരിലാണ് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പരാതി.

പുര്‍നിയയിലെ ബേലാ പ്രസാദി ഭവാനിപൂരിലുള്ള ഭര്‍തൃവീട്ടിലാണ് അംഗൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒളിവില്‍ പോയി. അംഗൂരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളാണ് ഇവരുടെ വീട്ടിലേക്ക് വിവരം അറിയിച്ചത്.

ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഫ്രിഡ്ജിനു വേണ്ടിയാണ് സഹോദരി കൊല്ലപ്പെട്ടതെന്നും സഹോദരന്‍ പറഞ്ഞു.

മോമിനാഥ് അലം ആണ് യുവതിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് നാല് മക്കളുമുണ്ട്. അഞ്ചാമത്തെ കുഞ്ഞിനെ ഏഴ് മാസം ഗര്‍ഭിണിയായിരിക്കേയാണ് യുവതി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മര്‍ദനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends