ബെനഫിറ്റുകള്‍ ലഭിക്കുന്നതിന്റെ സുഖത്തില്‍ ജോലിക്ക് പോകാന്‍ മെനക്കെടാത്ത ആളുകള്‍ ഒരു സര്‍ക്കാരിനെ സംബന്ധിച്ച് തലവേദനയാണ്. ബ്രിട്ടനില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സൗജന്യം മാത്രം പറ്റി ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ജോലി ചെയ്യേണ്ട പ്രായമായിരുന്നിട്ടും ബെനഫിറ്റിനെ ആശ്രയിക്കുന്ന ഇവരെ ഇതില്‍ നിന്നും നീക്കാന്‍ 'വര്‍ക്ക് കോച്ച്' മീറ്റിംഗുകളില്‍ പങ്കെടുപ്പിക്കാനാണ് ചാന്‍സലര്‍ ഋഷി സുനാകിന്റെ തീരുമാനം.
സര്‍ക്കാര്‍ ഡാറ്റ പ്രകാരം ചില മേഖലകളില്‍ അഞ്ചിലൊന്ന് ആളുകള്‍ ബെനഫിറ്റുകള്‍ കൈപ്പറ്റി ജീവിക്കുന്ന അവസ്ഥയാണ്. ജോലിയില്ലാത്ത ആളുകള്‍ വര്‍ക്ക് കോച്ചിനെ കാണുന്നത് വര്‍ദ്ധിപ്പിക്കാനാണ് സുനാകും, വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി തെരെസേ കോഫിയും ശ്രമിക്കുന്നത്.
ബ്ലാക്ക്പൂള്‍, മിഡില്‍സ്ബറോ, ഹാര്‍ട്ടില്‍പൂള്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ ജോലി ചെയ്യേണ്ട പ്രായത്തിലും ബെനഫിറ്റ് വാങ്ങുന്നവരുടെ എണ്ണം 20 മുതല്‍ 25.5 ശതമാനമാണ്. കോവിഡ്-19 മഹാമാരിക്ക് ശേഷം ദീര്‍ഘകാല രോഗങ്ങള്‍ മൂലം ഈ ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.
ആഴ്ചയില്‍ ഒന്‍പത് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് കോച്ചുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാമെന്നാണ് നിലവിലെ നിയമം. ഇത് മാറ്റി കൂടുതല്‍ ആളുകളെ ഫുള്‍ടൈം എംപ്ലോയ്‌മെന്റിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ തൊഴിലവസരങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ആവശ്യത്തിന് ജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അപ്പോഴാണ് കാല്‍ശതമാനം ജനങ്ങള്‍ ബെനഫിറ്റില്‍ സുഖിച്ച് ജീവിക്കുന്നത്.