അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ചരിത്ര പ്രാധാന്യമേറിയ കരാര്‍ ഒപ്പു വച്ചതോടെ ചൈനയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. കാലിഫോര്‍ണിയയിലെ നാവിക ആസ്ഥാനത്ത് വച്ചു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഋഷി സുനക് സഹകരണത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു. ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യം ഒന്നര വര്‍ഷം മുമ്പാണ് രൂപീകരിച്ചത്.
ചൈനയ്ക്ക് വെല്ലുവിളിയാണ് ഈ നിലപാട്. ഓസ്‌ട്രേലിയയ്ക്ക് ആണവ ശേഷിയുള്ള അന്തര്‍വാഹിനികള്‍ നല്‍കാനാണ് അമേരിക്കയും ബ്രിട്ടനും ഒരുങ്ങുന്നത്. ചൈനയുടെ കടല്‍ കയ്യേറ്റവും സ്വാര്‍ത്ഥമായ നിലപാടുകളും ഓസ്‌ട്രേലിയയ്ക്ക് ഭീഷണി ഉയര്‍ന്നിരിക്കേയാണ് മൂവര്‍ സംഘം ശക്തമായ നിലപാട് എടുത്തിരിക്കുന്നത്.
ബ്രിട്ടന്റെ അന്തര്‍വാഹിനി വ്യൂഹത്തിന്റെ വലുപ്പം 7ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തണമെന്നാണ് ബ്രിട്ടീഷ് സൈനിക മേധാവികള്‍ പറയുന്നത്. റഷ്യ, ചൈന , ഇറാന്‍ എന്നീ രാജ്യങ്ങളുടെ വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ് ഈ ഉപദേശം.
കരാര്‍ പ്രകാരം ബ്രിട്ടനില്‍ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
യു കെയിലെ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന ബാരോ, കംബ്രിയ തുടങ്ങിയ ഇടങ്ങളിലെ പ്ലാന്റുകളിലും ഡെര്‍ബിയിലെ ന്യുക്ലിയാര്‍ സബ്മറൈന്‍ റിയാക്ടര്‍ നിര്‍മ്മിക്കുന്ന റോള്‍സ് റോയ്‌സ് പ്ലാന്റിലും നിരവധി പുതിയ തൊഴിലവസരങ്ങള്‍ ഉടലെടുക്കും. സ്വാതന്ത്ര്യം, സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ പാശ്ചാത്യ ശക്തികളുടെ ഏകീകരണം എന്ന ജോണ്‍ എഫ് കെന്നഡിയുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് കരാറിനെ കുറിച്ച് ഋഷി സുനക് പറഞ്ഞത്.
ഇതിനിടെ ഇന്ത്യ ഓസ്‌ട്രേലിയ ബന്ധത്തെ സംബന്ധിച്ചും ചര്‍ച്ച തുടരുകയാണ്. തെക്കന്‍ ചൈന കടലിലും പസഫിക് മേഖലയിലും ശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയെ ഒതുക്കാനാണ് ക്വാഡ് സംഖ്യവും ഓക്കസ് സഖ്യവും ശ്രമിക്കുന്നത്.