ബ്രിട്ടനില്‍ ഗ്യാസ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്മെന്റ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ജനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ബില്‍ ഇനത്തില്‍ നൂറുകണക്കിന് പൗണ്ട് അധികം ചെലവ് വരുന്നത്.
പവര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായി വരുന്ന ചെലവാണ് ഒരു ദശകത്തോളം ബില്ലുകളില്‍ 200 പൗണ്ട് അധികം നല്കി ജനങ്ങള്‍ വഹിക്കേണ്ടി വരുമെന്ന് ഓറോറാ എനര്‍ജി റിസേര്‍ച്ച് പറയുന്നു. 2035-ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചില്‍ നാലായി കുറയ്ക്കാനുള്ള ലക്ഷ്യം നേടാന്‍ പ്ലാന്റുകള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഋഷി സുനാക് വ്യക്തമാക്കി.
കാലാവസ്ഥയെ ആശ്രയിച്ചുള്ള വൈദ്യുതി ഗ്രിഡില്‍ തുടര്‍ന്നാല്‍ കാറ്റ് വീശാത്തപ്പോഴും, സൂര്യന് ജ്വലിക്കാത്തപ്പോഴും ഊര്‍ജ്ജത്തിന് മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ പറഞ്ഞു. ഇതിന് പിന്തുണ നല്കാന് ഗ്യാസ് ഉപയോഗിച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം തകരാറിലാകുന്നതിനെ അഭിമുഖീകരിക്കേണ്ടി വരും, കൗടിനോ പറഞ്ഞു.
ബ്രിട്ടന് നിലവില്‍ 32 ഗ്യാസ് ഊര്‍ജ്ജ പവര്‍ സ്റ്റേഷനുകളാണുള്ളത്. ഇവിടെ നിന്നും 20 മില്ല്യണ്‍ വീടുകള്‍ക്ക് വൈദ്യുതി നല്കാന് ആവശ്യമായ 27 ജിഗാവാട്ട് ഉത്പാനവും നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ ഉണ്ടായ എനര്‍ജി നയങ്ങളിലെ അനിശ്ചിതാവസ്ഥ മൂലം പുതിയവ നിര്‍മ്മിക്കപ്പെട്ടില്ല. പ്രായമേറിയ ഗ്യാസ് പ്ലാന്റുകളെയാണ് ഇപ്പോള്‍ ബ്രിട്ടന് ആശ്രയിക്കുന്നത്.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പകുതിയിലേറെ അടച്ച് പൂട്ടേണ്ടതായും വരും. ഇതോടെ വൈദ്യുതി ഉത്പാദനത്തിന്റെ അളവ് ക്രാമതീതമായി കുറയും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സ്റ്റേഷനുകള്‍ അനിവാര്യമായി മാറുന്നത്.