മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി മൂന്നാംനാള്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് സന്ദേശം. 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഭാഗ്യ ശ്രീ സൂര്യകാന്താ സുഡെയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വാഗോലി പ്രദേശത്ത് നിന്ന് ശിവം ഫുലാവാലയെ (21), ഇയാളുടെ സഹായികളായ സുരേഷ് ശിവജി ഇന്ദുരെ (23), സാഗര്‍ രമേഷ് ജാദവ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ സെല്‍ ഫോണില്‍ നിന്ന് അമ്മയ്ക്കാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
'ഭാഗ്യശ്രീയെ തിരയുന്നത് നിര്‍ത്തൂ, അവളെ ഞങ്ങള്‍ തട്ടിക്കൊണ്ട് പോയി. ഭാഗ്യശ്രീയെ വിദേശത്തേക്ക് അയച്ചു. ജീവനോടെ വിട്ടു നല്‍കണമെങ്കില്‍ മോചനദ്രവ്യമായി 9 ലക്ഷം രൂപ അവളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം' മാതാപിതാക്കളോട് പ്രതികള്‍ ആവശ്യപ്പെട്ടു. പൊലീസില്‍ വിവരം അറിയിച്ചാല്‍ മകളുടെ മൃതദേഹം കഷണങ്ങളാക്കി മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ഹരംഗുളില്‍ എറിയുമെന്നും ഭീഷണിയുമുണ്ടായിരുന്നു.
എന്നാല്‍ മാര്‍ച്ച് 30ന് ഭാ?ഗ്യശ്രീയെ കൊല്ലപ്പെട്ടുവെന്നാണ് പൂനെ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടിനാണ് മോചന ദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം വന്നത്. കേസ് അന്വേഷണത്തിലെ ശ്രദ്ധ തിരിക്കാനും ഭാഗ്യശ്രീ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തെയും അന്വേഷണ ഉദ്യോഗസ്ഥരെയും വിശ്വസിപ്പിക്കാനുമാണ് ഇത്തരത്തില്‍ സന്ദേശം അയട്ടതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മനോജ് പാട്ടീല്‍ പറഞ്ഞു.
'മാര്‍ച്ച് 30 ന് കോളേജ് സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് വാടകയ്‌ക്കെടുത്ത കാറില്‍ ഭാ?ഗ്യശ്രീയെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ട്. പണത്തിന് വേണ്ടിയാണ് അവര്‍ കുറ്റകൃത്യം ചെയ്തതെന്നാണ് സംശയിക്കുന്നത്. ജീവനോടെയിരുന്നാല്‍ പെണ്‍കുട്ടി എല്ലാ കാര്യങ്ങളും പൊലീസിനോട് പറയുമെന്ന് കരുതിയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയവര്‍ക്ക് പണമൊന്നും നല്‍കിയിട്ടില്ല', പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഭാഗ്യശ്രീയുടെ മാതാപിതാക്കള്‍ക്ക് മോചനദ്രവ്യ സന്ദേശം അയച്ചത് മുംബൈയിലെ ജോഗേശ്വരി പ്രദേശത്തുനിന്നാണെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് സംഘം മുംബൈയിലേക്ക് പോയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഭാഗ്യശ്രീയുടെ മൊബൈല്‍ ഫോണ്‍ കോളുകളും അവളുടെ ബാങ്ക് അക്കൗണ്ടും സംബന്ധിച്ച അന്വേഷണത്തില്‍, നന്ദേഡ് ജില്ല സ്വദേശിയും വാഗോളിയിലെ ജിഎച്ച് റെയ്‌സോണി കോളേജിലെ ബിഇ (ഐടി) വിദ്യാര്‍ത്ഥിയുമായ ശിവം ഫുലാവാലയെ പൊലീസ് കണ്ടെത്തി. ഭാഗ്യശ്രീ ഇതേ കോളേജിലെ ബിഇ (കമ്പ്യൂട്ടര്‍) വിദ്യാര്‍ത്ഥിനിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്കും നന്ദേഡിലേക്കും പോയ ഇവര്‍ വീണ്ടും പൂനെയിലേക്ക് മടങ്ങിയതായി പൊലീസ് അറിയിച്ചു.