പെര്‍ത്ത് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഐശ്വര്യ അശ്വതിന്റെ ട്രയാഗ് സ്‌കോര്‍ കൃത്യമായിരുന്നുവെന്നും പ്രാഥമിക പരിശോധനകളില്‍ ഗുരുതരമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും നഴ്‌സ്. ഏപ്രില്‍ അവസാനമാണ് ഏഴു വയസ്സുകാരി ഐശ്വര്യ മരണമടഞ്ഞത്. പനിയും മറ്റുമായി അവശതയിലാണ് കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. എന്നാല്‍ ചികിത്സ കിട്ടാന്‍ 90 മിനിറ്റാണ് വൈകിയത്. കുട്ടിയുടെ അവസ്ഥ മോശമാണെന്ന് മാതാപിതാക്കള്‍ അറിയിച്ചിട്ടും വേണ്ട പരിഗണന ആശുപത്രി നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ഈസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് 5.30ഓടെ അച്ഛന്‍ അശ്വത് ചവിട്ടുപാറയും അമ്മ പ്രസീത ശശിധരനും ചേര്‍ന്ന് ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടു ദിവസത്തിലേറെയായി കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.രണ്ടാമത്തെ ഗൗരവമുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു നഴ്‌സ് ജാക്വലിന്‍ ടെയ്‌ലര്‍.
ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റില്‍ ഹാജരായ 96 രോഗികളുമായി താന്‍ ഒറ്റയ്ക്ക് ട്രയേജ് ഡെസ്‌ക് കൈകാര്യം ചെയ്തതെന്ന് നഴ്‌സ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ ഐശ്വര്യയെ അവളുടെ പിതാവ് മേശപ്പുറത്തേക്ക് കൊണ്ടുപോകുന്നതും ടെയ്‌ലര്‍ മൂന്ന് മിനിറ്റ് ട്രയേജ് പ്രക്രിയയ്ക്ക് വിധേയമാക്കുന്നതും കാണാം. കുറച്ചു സമയം മാത്രമേ രോഗികള്‍ക്ക് നല്‍കാന്‍ കഴിയൂ എന്നതിനാല്‍ വിശദ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നാണ് നഴ്‌സ് പറയുന്നത്. സംഭവത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കൊറോണര്‍ മൊഴിയെടുക്കല്‍ തുടങ്ങി. കുട്ടിയുടെ മരണത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കുട്ടിയുടെ ആരോഗ്യ നില ചൂണ്ടിക്കാട്ടി അമ്മ പ്രസീത ശശിധരന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ എല്ലാ മാതാപിതാക്കളും കുട്ടികളുടെ കാര്യത്തില്‍ ആശങ്കപ്പെടാറുണ്ടെന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്‌സ് അന്വേഷണ സമിതിയോട് പറഞ്ഞത്.
സ്‌ട്രെപ്‌റ്റോക്കോക്കസ് എ ബാക്ടീരിയ ബാധ മൂലമുള്ള ഗുരുതരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഐശ്വര്യ മരിച്ചത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്