നാസി ട്വീറ്റ് ഇറക്കി വിവാദത്തില്‍ ചാടിയ സ്പോര്‍ട്സ് അവതാരകന് ഗാരി ലിനേകര്‍ക്ക് മുന്നില്‍ കീഴടങ്ങി ബിസിസി. ഇതോടെ ബിബിസി ജീവനക്കാരും, മാനേജ്മെന്റും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കുകയാണ്. കോര്‍പ്പറേഷന്റെ നിഷ്പക്ഷ നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ മാച്ച് ഓഫ് ദി ഡേ അവതാരകനെ സസ്പെന്‍ഡ് ചെയ്തെങ്കിലും തിരിച്ചടി നേരിട്ടതോടെ തിരിച്ചെടുത്ത പരീക്ഷണം മറ്റ് അവതാരകരും പിന്തുടരുമെന്നാണ് ആശങ്ക.
ഗവണ്മെന്റിന്റെ പുതിയ അഭയാര്‍ത്ഥി നയത്തെ നാസി ജര്‍മ്മനിയുമായി താരതമ്യം ചെയ്തതിനാണ് 62-കാരനായ ലിനേകറെ പുറത്തിരുത്തിയത്. എന്നാല്‍ ഈ നിലപാട് ഇപ്പോള്‍ തിരുത്തിയ ബിബിസി അവതാരകനെ തിരിച്ചെത്തിക്കുകയും ചെയ്തു. അടുത്ത ആഴ്ച എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കവറേജില്‍ ഗാരി തിരിച്ചെത്തും. സഹഅവതാരകരും, ഫുട്ബോള്‍ പണ്ഡിതന്മാരും ഗാരിയ്ക്ക് പിന്തുണ അറിയിച്ച് പിന്‍വാങ്ങിയതാണ് ബിബിസിയ്ക്ക് പാരയായി മാറിയത്.
എന്നാല്‍ ലിനേകറുടെ വിവാദ ട്വീറ്റില്‍ കൃത്യമായ നടപടി കൈക്കൊണ്ടെന്നും, കീഴടങ്ങിയിട്ടില്ലെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ടിം ഡേവി അവകാശപ്പെടുന്നത്. ലിനേകര്‍ക്ക് നല്കിയ പരിഗണന മറ്റ് അവതാരകരും, റിപ്പോര്‍ട്ടര്‍മാരും പ്രയോജനപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് സ്വന്തം രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഇവര്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി നിഷ്പക്ഷ നിയമങ്ങളുടെ ബലം പരിശോധിക്കുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തങ്ങളുടെ സോഷ്യല്‍ മീഡിയ നിബന്ധനകള്‍ സ്വതന്ത്ര റിവ്യൂവിന് വിധേയമാക്കാന്‍ കോര്പ്പറേഷന് കമ്മീഷനെ നിയോഗിച്ചു. ബിബിസി വിഷയം കൈകാര്യം ചെയ്ത രീതി 'നട്ടെല്ലില്ലാത്തതാണെന്ന്' കണ്‍സര്‍വേറ്റീവ് ഡെപ്യൂട്ടി ചെയര്മാന് ലീ ആന്ഡേഴ്സണ് വിമര്‍ശിച്ചു. 'ഫുട്ബോളില്‍ ഒരു താരവും ക്ലബിനേക്കാള്‍ വലുതല്ല. എന്നാല്‍ താന്‍ ബിബിസിയിലും വലുതാണെന്ന് ലിനേകര്‍ തെളിയിച്ചിരിക്കുന്നു', അദ്ദേഹം ചൂണ്ടിക്കാണിച്ചു.