രാജ്യത്തെ എ&ഇ യൂണിറ്റുകളില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഗികള്‍ 13 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന് നഴ്‌സ് പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. ജിപിമാരെ നേരില്‍ കാണാന്‍ സാധിക്കാതെ വരുന്ന രോഗികള്‍ ആശുപത്രിയിലേക്ക് ഒഴുകുന്നതാണ് എ&ഇ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കുന്നത്.
കോവിഡ് മഹാമാരി മൂലം റെക്കോര്‍ഡ് കണക്കിന് രോഗികളാണ് കാത്തിരുന്ന് മടുത്ത് ഇംഗ്ലണ്ടിലെ എ&ഇ സര്‍വ്വീസുകളിലേക്ക് എത്തുന്നത്. ഇതുമൂലം കാഷ്യാലിറ്റി യൂണിറ്റുകളില്‍ റെക്കോര്‍ഡ് കാത്തിരിപ്പാണ് ഉടലെടുക്കുന്നത്. ജിപിമാരുമായി നേരിട്ട് കാണാന്‍ സാധിക്കാതെ വരുന്നതോടെയാണ് എമര്‍ജന്‍സിയിലേക്കും, വാക്ക് ഇന്‍ സര്‍വ്വീസുകളിലേക്കും രോഗികള്‍ എത്തുന്നതെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകളും, എംപിമാരും, സീനിയര്‍ മെഡിക്കുകളും ചൂണ്ടിക്കാണിക്കുന്നു.
21-ാം നൂറ്റാണ്ടില്‍ അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതെന്ന് സില്‍വര്‍ വോയ്‌സസ് ആരോപിച്ചു. എ&ഇയിലേക്ക് രോഗികള്‍ എത്തുമ്പോള്‍ തന്നെ സ്ഥിതി മോശമായി മാറുമെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. 60 ശതമാനം ജിപി അപ്പോയിന്റ്‌മെന്റുകള്‍ നേരിട്ടുള്ളതാണ്. ബാക്കിയുള്ളത് വിര്‍ച്വലായി നടക്കും.
ഇംഗ്ലണ്ടിലെ ശരാശരി ജിപി 2200 രോഗികളുടെ ആരോഗ്യ പരിപാലനത്തിലാണ് ശ്രദ്ധിക്കുന്നത്. ചില ഭാഗങ്ങളില്‍ ഇത് 2600 വരെയായി ഉയരും. പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ എ&ഇ നഴ്‌സാണ് രോഗികള്‍ ചികിത്സയ്ക്കായി 13 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.