അടുത്ത വര്‍ഷം ഒക്ടോബര്‍ 19-ന് സ്‌കോട്ടിഷ് ഹിതപരിശോധന നടത്താനുള്ള പദ്ധതികള്‍ക്ക് കോടതി ബ്രേക്കിട്ടാലും മുന്നോട്ട് പോകുമെന്ന് നിക്കോള സ്റ്റര്‍ജന്‍. ടോറികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കോട്ട്‌ലണ്ട് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് യുകെയില്‍ നിന്നും 'ബ്രേക്ക്-അപ്പ്' ആവശ്യമാണെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു.
അബെര്‍ദീനില്‍ എസ്എന്‍പിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതി പുറപ്പെടുവിക്കുന്ന വിധിയെ ബഹുമാനിക്കുമെങ്കിലും സ്‌കോട്ട്‌ലണ്ടിന്റെ സ്വാതന്ത്ര്യം എന്ന പോരാട്ടത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സ്റ്റര്‍ജന്‍ വ്യക്തമാക്കി.
കോടതി തനിക്കെതിരെ വിധി പ്രഖ്യാപിച്ചാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഹിതപരിശോധനയ്ക്ക് പകരമായി ഉപയോഗിക്കുമെന്നാണ് 52-കാരിയായ നേതാവ് സൂചിപ്പിക്കുന്നത്. 'ഈ അവസ്ഥ വന്നാല്‍ ഒറ്റ ചോയ്‌സ് മാത്രമാണ് മുന്നിലുണ്ടാവുക. സ്വാതന്ത്ര്യമെന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പിലൂടെ ജനഹിതം അറിയുക, അല്ലെങ്കില്‍ സ്‌കോട്ടിഷ് ജനാധിപത്യം വേണ്ടെന്ന് വെയ്ക്കുക. നിങ്ങളുടെ കാര്യം എനിക്കറിയില്ല. പക്ഷെ ഞാന്‍ ഒരിക്കലും സ്‌കോട്ടിഷ് ജനാധിപത്യം ഉപേക്ഷിക്കില്ല', ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു.
നിലവില്‍ സ്വാതന്ത്ര്യം നേടാനുള്ള ചോദ്യത്തിന്റെ ഉത്തരം ജഡ്ജിമാരുടെ പക്കലാണ്. എന്നാല്‍ എന്തിന് വേണ്ടി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് നമ്മളാണ്, സ്റ്റര്‍ജന്‍ വ്യക്തമാക്കി. ലിസ് ട്രസ് ഭരണകൂടത്തിന്റെ മനഃസാക്ഷിക്ക് നിരക്കാത്ത സാമ്പത്തിക അജണ്ടയ്‌ക്കെതിരെ ഫസ്റ്റ് മിനിസ്റ്റര്‍ പ്രസംഗത്തില്‍ ആഞ്ഞടിച്ചു.
വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നുള്ള 'അടിച്ചമര്‍ത്തുന്ന യൂണിയന്‍' നിലപാടുകളെയും അവര്‍ ചോദ്യം ചെയ്തു. അതുകൊണ്ട് തന്നെയാണ് സ്‌കോട്ട്‌ലണ്ടിന്റെ സ്വാതന്ത്ര്യം അനിവാര്യമായി മാറിയിരിക്കുന്നതെന്നാണ് ഇവരുടെ നിലപാട്.