ഉക്രെയിനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് അടുത്ത പത്ത് മുതല്‍ 14 വരെ ദിവസത്തേക്ക് പോരാടാനുള്ള ശേഷി മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുകെ പ്രതിരോധ ശ്രോതസ്സുകളാണ് റഷ്യയുടെ ബലം കുറഞ്ഞ് വരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഉക്രെയിനില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ റഷ്യക്ക് സാധിച്ചേക്കില്ലെന്ന വിശ്വാസവും ബലപ്പെട്ട് വരികയാണ്. അധിനിവേശം നടത്തുന്ന മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ കനത്ത പ്രതിരോധം നേരിടുന്നതാണ് പുടിന്റെ സൈനികര്‍ക്ക് പാരയാകുന്നതെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
കീവ്, ഖാര്‍ഖീവ് ഉള്‍പ്പെടെയുള്ള ഉക്രെയിന്‍ നഗരങ്ങളില്‍ ബോംബുകളുടെ മഴയാണ് റഷ്യ പെയ്യിക്കുന്നത്. എന്നാല്‍ പ്രതിരോധം കനക്കുന്നതോടെ അധിനിവേശം പ്രതീക്ഷയ്ക്ക് വിപരീതമായാണ് നീങ്ങുന്നത്. വ്‌ളാദിമര്‍ പുടിന്റെ സഹായികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. അക്രമം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടുണ്ടെങ്കിലും മുന്നേറ്റം സ്തംഭിച്ച നിലയിലാണെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു.
'ഉക്രെയിന്‍ റഷ്യയെ ഓടിച്ചിടുന്ന അവസ്ഥയാണ്. റഷ്യയുടെ മനുഷ്യവിഭവശേഷിയും, ഊര്‍ജ്ജവും ചോരുകയാണ്. അവസാന ഘട്ടത്തിലേക്ക് എത്താന്‍ പത്ത് മുതല്‍ 14 ദിവസം വരെയുള്ള സമയം വേണ്ടിവന്നേക്കാം. ആ സമയത്ത് ഉക്രെയിന്റെ പ്രതിരോധത്തിന്റെ കരുത്ത് ഉയര്‍ന്നാല്‍, റഷ്യയെ അക്രമിക്കുന്ന ശക്തിയായി മാറും', മുതിര്‍ന്ന യുകെ ശ്രോതസ്സ് വ്യക്തമാക്കി.
അതേസമയം റഷ്യന്‍ സേനയ്ക്ക് ശക്തമായ നാശമാണ് ഉക്രെയിന്റെ വീരോചിതരായ പോരാളികള്‍ വരുത്തിവെയ്ക്കുന്നതെന്ന് ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചു. റഷ്യയുടെ നൂറോളം യൂണിറ്റ് ഹെലികോപ്ടറുകള്‍ ഉടന്‍ നിലംപതിക്കും. അവര്‍ക്ക് 80 യുദ്ധവിമാനങ്ങളും നഷ്ടമായിട്ടുണ്ട്. ആയിരക്കണക്കിന് ടാങ്കുകളും, മറ്റ് ഉപകരണങ്ങളും പോയിട്ടുണ്ട്, ചെചെന്‍ യുദ്ധത്തില്‍ റഷ്യക്ക് നഷ്ടമായ സൈന്യത്തേക്കാള്‍ കൂടുതലാണ് ഉക്രെയിനില്‍ 19 ദിവസം നഷ്ടമായത്, സെലെന്‍സ്‌കി പറഞ്ഞു.