ഐശ്വര്യ അശ്വതിന്റെ മരണം ; കാരണം കണ്ടെത്താനുള്ള കൊറോണര്‍ അന്വേഷണം തുടങ്ങി ; പരിചരിച്ച നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും മൊഴിയെടുക്കും

ഐശ്വര്യ അശ്വതിന്റെ മരണം ; കാരണം കണ്ടെത്താനുള്ള കൊറോണര്‍ അന്വേഷണം തുടങ്ങി ; പരിചരിച്ച നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും മൊഴിയെടുക്കും
ഐശ്വര്യ അശ്വതിന്റെ മരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കൊറോണര്‍.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയെ പരിചരിച്ച നഴ്‌സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കൊറോണര്‍ മൊഴി എടുക്കും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും കൊറോണറുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

കൊറോണറുടെ റിപ്പോര്‍ട്ടിനായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും, കൊറോണറില്‍ നിന്നുള്ള എല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ആരോഗ്യ മന്ത്രി ആംബര്‍ജേഡ് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഏപ്രില്‍ മൂന്നിന് രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയാമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യയുടെ മാതാപിതാക്കളെന്ന് കുടുംബ വക്താവ് സുരേഷ് രാജന്‍ പ്രതികരിച്ചു.

ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് അന്വേഷണങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും നേരത്തെ പുറത്തു വന്നിരുന്നു.

2021 ഏപ്രില്‍ മൂന്നിന് അത്യഹിത വിഭാഗത്തിലെത്തിയ ഐശ്വര്യ രണ്ട് മണിക്കൂറിലേറെ കാത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര പരിചരണം ആവശ്യമില്ലെന്ന നഴ്‌സിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ചികിത്സക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടാമത്തെ കേസായാണ് ഐശ്വര്യയെ പരിഗണിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടിയുടെ ആരോഗ്യ നില ചൂണ്ടിക്കാട്ടി അമ്മ പ്രസീത ശശിധരന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ എല്ലാ മാതാപിതാക്കളും കുട്ടികളുടെ കാര്യത്തില്‍ ആശങ്കപ്പെടാറുണ്ടെന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്‌സ് അന്വേഷണ സമിതിയോട് പറഞ്ഞത്.

സ്‌ട്രെപ്‌റ്റോക്കോക്കസ് എ ബാക്ടീരിയ ബാധ മൂലമുള്ള ഗുരുതരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഐശ്വര്യ മരിച്ചത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സമയത്ത് കണ്ടെത്തുന്നതിലും ഡോക്ടര്‍മാരെ അറിയിക്കുന്നതിലുമുണ്ടായ വീഴ്ച മരണകാരണമായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഐശ്വര്യയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണസമിതിയും സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Other News in this category



4malayalees Recommends