ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന മ്യൂസിക് സ്‌കൂളിലെ സംഭവങ്ങള്‍ മറച്ചുവെച്ചെന്ന് വിമര്‍ശിക്കപ്പെടുന്ന ബിഷപ്പ് ലൈംഗിക പീഡനങ്ങള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്.
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ പേരിലാണ് പീറ്റര്‍ ഹുള്ളായ്ക്ക് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നത്. 1985, 1999 എന്നീ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ പോലീസിന് റഫര്‍ ചെയ്യാന്‍ പാകത്തിന് ഭീകരമാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തിരിച്ചറിഞ്ഞിരുന്നു.
മൂന്ന് തവണ വിവാഹിതനായ 73-കാരന്‍ പീറ്ററിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ല. എന്നാല്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്ന അച്ചടക്ക നടപടിക്രമങ്ങള്‍ക്കൊടുവില്‍ പുരോഹിതനെ എല്ലാ രൂപതകളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
തിരുവസ്ത്രം തിരിച്ചെടുത്തതോടെ ഇനിയൊരിക്കലും പീറ്റര്‍ ഹുള്ളായ്ക്ക് സര്‍വ്വീസ് നടത്താനോ, വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കാനോ സാധിക്കില്ല. ക്ലെര്‍ജി ഡിസിപ്ലിന്‍ നടപടി പ്രകാരം ചുമത്താന്‍ കഴിയുന്ന ഏറ്റവും ഗുരുതരമായ ഉപരോധമാണിത്.
ദുഷ്‌പെരുമാറ്റങ്ങള്‍ നേരിടാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് സാധിക്കുന്നത് ഈ നിയമപ്രകാരമാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണ് ഈ ശിക്ഷ. 25 വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ച ഹുള്ളായെ 1999-ലാണ് സാലിസ്ബറി രൂപതയില്‍ റാംസ്ബറി ബിഷപ്പായി ഉയര്‍ത്തിയത്. 2005 വരെ ഈ തസ്തികയില്‍ തുടരുകയും ചെയ്തു.
സംഭവങ്ങളില്‍ ഇരകളോട് നിരുപാധികം മാപ്പ് പറഞ്ഞ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പരാതിയുമായി മുന്നോട്ട് വന്ന ഇരകളുടെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു.