ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നില്‍ക്കേ കാറിടിച്ചു മരിച്ച മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ (25) മൃതദേഹം ഇന്നു രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം അന്നു തന്നെ സംസ്‌കരിക്കും. ഇന്നു രാവിലെ ലണ്ടനില്‍ നിന്നു പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.
ദുബായില്‍ 21 മണിക്കൂര്‍ ട്രാന്‍സിറ്റ് ഉള്ളതിനാല്‍ ഞായറാഴ്ച രാവിലെയെ നാട്ടിലെത്തിക്കാനാകൂ. പൊലീസിന്റെയും ഇന്ത്യന്‍ എംബസിയുടേയും എന്‍ഒസി നേരത്തെ തന്നെ ലഭിച്ചിരുന്നു. ലീഡ്‌സ് മലയാളി അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ബര്‍മിങ്ഹാമിലെ ലിലീസ് ഫ്യൂണറല്‍ സര്‍വീസാണ് എല്ലാ നടപടികളും ഏകോപിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കും ലീഡ്‌സ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ബര്‍മിങ്ഹാിലെ ലിലീസ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നു.
ഫെബ്രുവരി 22 ന് രാവിലെയായിരുന്നു ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍കുമാര്‍ ബസ് സ്റ്റേപ്പില്‍ കാത്തു നില്‍ക്കവേ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ച് മിച്ചത്. കാറോടിച്ച യുവതിയെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കേസന്വേഷണവും പോസ്റ്റ്‌മോര്‍ട്ടവും ഒന്നരയാഴ്ചകൊണ്ട് പൂര്‍ത്തിയായി. മൃതദേഹം നാട്ടിലെത്തിക്കാനനുള്ള ചെലവുകള്‍ ബെക്കറ്റ് യൂണിവേഴ്‌സിറ്റിയാണ് വഹിക്കുക. യൂണിവേഴ്‌സിറ്റിയില്‍ അടച്ച ഫീസ് ഉള്‍പ്പെടെ തുക തിരിച്ചു കിട്ടാനും നടപടിയുണ്ട്.
മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ആതിരയുടെ ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ നാട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഒരു പെണ്‍കട്ടിയുണ്ട്. ലീഡ്‌സിലെ ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രജക്ട് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് ആതിര. ഒന്നര മാസം മുമ്പാണ് ആതിര ലീഡ്‌സിലെത്തിയത്.