അയര്‍ലണ്ടിലെ ആപ്പിള്‍ഗ്രീന്‍ സര്‍വ്വീസ് സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച വൈകുന്നേരം 3.15-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഈ സമയത്ത് സ്‌കൂളില്‍ നിന്നും മകള്‍ക്കൊപ്പം മടങ്ങവെ സ്വീറ്റ്‌സ് വാങ്ങാനായി നിര്‍ത്തിയ പിതാവ് ഉള്‍പ്പെടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു അമ്മയും, കൗമാരക്കാരനായ മകനും കൊല്ലപ്പെട്ടിട്ടുണ്ട്.
നോര്‍ത്ത് ഡോണേഗല്‍ മേഖലയില്‍ താമസിക്കുന്നവരാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവത്തകര്‍ നടത്തിവന്ന തെരച്ചില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ദുരന്തത്തില്‍ പെട്ടവരെയെല്ലാം കണ്ടെത്തിയെന്നാണ് കരുതുന്നത്.
ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഹൃദയം തകര്‍ന്ന നിലയിലാണ്. ജെസീക്കാ ഗാലാഗറാണ് കൊല്ലപ്പെട്ട ഒരാള്‍. പാരീസില്‍ പഠിക്കുകയായിരുന്ന 23-കാരി സര്‍വ്വീസ് സ്റ്റേഷന് മുകളിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച് വരികയായിരുന്നു.
കാതറീന്‍ ഒ'ഡോണെല്‍, മകന്‍ 14-ാകരന്‍ ജെയിംസ് എന്നിവരും ഗ്യാസ് സ്‌ഫോടനത്തില്‍ ഇരകളായി. 60-കാരന്‍ ഹ്യൂഗി കെല്ലി, 49-കാരന്‍ മാര്‍ട്ടിന്‍ മക്ഗില്‍, റഗ്ബി താരം ലിയോണ ഹാര്‍പര്‍ എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തിയ എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശവാസികളാണ് പ്രാരംഭഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇവര്‍ ഒരു കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തിയത്.