'നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍'; തെളിവുകള്‍ വീണ്ടെടുത്ത് ബീഹാര്‍ പൊലീസ്, സിബിഐക്ക് കൈമാറി

'നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍'; തെളിവുകള്‍ വീണ്ടെടുത്ത് ബീഹാര്‍ പൊലീസ്, സിബിഐക്ക് കൈമാറി
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാര്‍ പൊലീസ്. 200 നീറ്റ് ചോദ്യപേപ്പറുകള്‍ കത്തിച്ചതായി പൊലീസ് നല്‍കിയ തെളിവുകളില്‍ പറയുന്നു. ഈ കണ്ടെത്തിയ ചോദ്യപേപ്പറുകളില്‍ നിന്നും 68 എണ്ണം അവശിഷ്ടങ്ങളില്‍ നിന്ന് വീണ്ടെടുത്തതായി ബീഹാര്‍ പൊലീസ് പറയുന്നു.

ജാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ കേന്ദ്രത്തിലെ ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് ബീഹാര്‍ പൊലീസ് സിബിഐക്ക് കൈമാറിയത്. ബിഹാറില്‍ അറസ്റ്റിലായ വ്യക്തി 30 വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. 68 ചോദ്യങ്ങള്‍ ഒറിജിനലിന് സമാനമാണെന്നും കത്തിച്ച സ്‌ക്രാപ്പുകളിലെയും ഒറിജിനല്‍ പേപ്പറിലെയും ഈ ചോദ്യങ്ങളുടെ സീരിയല്‍ നമ്പറുകളും സമാനമാണെന്നും പൊലീസ് പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ എന്‍ടിഎയുടെ നിയുക്ത പരീക്ഷാ കേന്ദ്രമായിരുന്ന സിബിഎസ്ഇഅഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂള്‍. കത്തിച്ച അവശിഷ്ടങ്ങള്‍ യഥാര്‍ത്ഥ പേപ്പറും അതിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ഇ ഓ യു ഫോറന്‍സിക് ലബോറട്ടറിയുടെ സഹായം സ്വീകരിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച തീരുമാനിച്ചത്.

കേസില്‍ അറസ്റ്റിലായ ഉദ്യോഗാര്‍ത്ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ബീഹാര്‍ പോലീസ് കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നത്. പിടിച്ചെടുത്ത പേപ്പറുകളില്‍ ഒരു സ്‌കൂളിന്റെ പരീക്ഷാ കേന്ദ്ര കോഡും കണ്ടെത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 18 ആയി. ഇന്നലെ അഞ്ച് പ്രതികളെ കൂടി ഇ ഓ യു അറസ്റ്റ് ചെയ്തിരുന്നു.




Other News in this category



4malayalees Recommends