പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ടാമത്തെ മകനും ജയിലില്‍; രണ്ടു മക്കളെയും കാണാന്‍ പോകില്ലെന്ന് എച്ച്ഡി രേവണ്ണ

പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ടാമത്തെ മകനും ജയിലില്‍; രണ്ടു മക്കളെയും കാണാന്‍ പോകില്ലെന്ന് എച്ച്ഡി രേവണ്ണ

ജയിലില്‍ കഴിയുന്ന തന്റെ രണ്ടു മക്കളെയും കാണാന്‍ പോകില്ലെന്ന് ജെഡിഎസ് എംഎല്‍എ എച്ച്ഡി രേവണ്ണ. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രേവണ്ണയുടെ മകനും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു മകനും ജെഡിഎസ് എംഎല്‍സിയുമായ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായിരുന്നു. നിലവില്‍ സിഐഡി കസ്റ്റഡിയിലാണ് സൂരജ്.


'ഞാന്‍ പ്രജ്വല്‍ രേവണ്ണയെ ജയിലില്‍ കാണാന്‍ പോകില്ല. പോയാല്‍, പ്രജ്വലിനോട് ഞാനെന്തങ്കിലും പറഞ്ഞുവെന്ന് ആളുകള്‍ പറയും. അതുകൊണ്ട് പോകുന്നില്ല. ഇപ്പോള്‍ ദൈവം മാത്രമാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. വേറെ ആരുണ്ട് ? തിങ്കളാഴ്ച എന്റെ ഭാര്യ പ്രജ്വലിനെ ജയിലില്‍ പോയി കണ്ടിരുന്നു. അമ്മയും മകനും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ ചോദിച്ചുമില്ല. സൂരജ് ഉടന്‍ പുറത്തിറങ്ങുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാം കോടതിയുടെ പരിഗണനയിലായതിനാല്‍ മറ്റ് കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കില്ല. എല്ലാം അവസാനിക്കട്ടെ, ഞാന്‍ എല്ലാം വിശദീകരിക്കാം. ഒരു സാഹചര്യത്തിലും ഞാന്‍ തളര്‍ന്നു പോകില്ല' മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച രേവണ്ണ പറഞ്ഞു.

മേയ് 31നാണ് ഹസനിലെ മുന്‍ എംപിയും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിലാകുന്നത്. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്. പ്രജ്വലിനെ തിങ്കളാഴ്ച ബെംഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ ജൂലൈ എട്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ജൂണ്‍ 23നാണ് സൂരജ് രേവണ്ണ അറസ്റ്റിലാകുന്നത്. ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസില്‍ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്‍ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്‍ അര്‍ക്കല്‍ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്‍ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.

ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകന്‍ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

34 ദിവസം വിദേശത്ത് ഒളിവില്‍ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ വച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജര്‍മനിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ വനിതാ ഐപിഎസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends