ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി അപകട മരണമാക്കി; ഒന്നര മാസം കാമുകിയോടൊപ്പം ആഘോഷ ജീവിതം

ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി അപകട മരണമാക്കി; ഒന്നര മാസം കാമുകിയോടൊപ്പം  ആഘോഷ ജീവിതം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം കാമുകിക്കൊപ്പം 45 ദിവസം ഉല്ലാസ ജീവിതം നയിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍. 32കാരനായ ബോഡ പ്രവീണാണ് അറസ്റ്റിലായത്. മെയ് 28നാണ് സംഭവം.

കാമുകി സോണി ഫ്രാന്‍സിസിന്റെ ആവശ്യപ്രകാരം ബോഡ പ്രവീണ്‍ ഭാര്യ കുമാരി (29), പെണ്‍മക്കളായ കൃഷിക (5), കൃതിക (3) എന്നിവരെ കൊലപ്പെടുത്തി. ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ കാര്‍ അപകടമുണ്ടാക്കി.

ഉയര്‍ന്ന അളവില്‍ അനസ്‌തെറ്റിക് ഇഞ്ചക്ഷന്‍ നല്‍കിയാണ് പ്രവീണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കുത്തിവയ്‌പ്പെടുത്ത ഉടന്‍ തന്നെ കുമാരി മരിച്ചു. തുടര്‍ന്ന് മുന്‍ സീറ്റിലിരുന്ന രണ്ട് പെണ്‍മക്കളെയും മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

സംഭവം നടന്ന് 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി പ്രവീണിനെ റിമാന്‍ഡ് ചെയ്തു.

പ്രവീണ്‍ സാധാരണ പരിക്കുകളുമായി ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നുവെന്നും പിന്നീട് ഹൈദരാബാദിലേക്ക് മടങ്ങിയെന്നും ഖമ്മം രഘുനാഥപാലം പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കൊണ്ടല്‍ റാവു പറഞ്ഞു.

''കുമാരിയുടെ ശരീരത്തില്‍ സൂചിയുടെ പാടുകള്‍ കണ്ടാണ് ആദ്യം സംശയം തോന്നിയത്. കുമാരിയുടെയും കുട്ടികളുടെയും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. അന്നുതന്നെ അന്വേഷണ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പ്രവീണ്‍ പറഞ്ഞതുപോലെ വലിയ അപകടമായിരുന്നില്ല. കാര്‍ മുഴുവന്‍ തിരഞ്ഞപ്പോള്‍ ഒരു സിറിഞ്ച് കണ്ടെത്തി. അത് ഒഴിഞ്ഞ നിലയിലായിരുന്നു. പക്ഷേ ഞങ്ങള്‍ അത് ഒരു തെളിവായി കണക്കാക്കി'' കൊണ്ടല്‍ റാവു പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സിറിഞ്ച് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. അതേസമയം പ്രവീണിന് യാതൊരു സംശയവും കൂടാതെയാണ് പൊലീസ് പെരുമാറിയത്. ഹൈദരാബാദിലെ അത്തപൂര്‍ ഏരിയയിലെ ജര്‍മന്‍ടെന്‍ ഹോസ്പിറ്റലില്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു പ്രതി.

താന്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ നഴ്‌സായ കാമുകി സോണി ഫ്രാന്‍സിസിനൊപ്പം പ്രത്യേക വാടക വീട്ടിലാണ് പ്രവീണ്‍ താമസിച്ചിരുന്നതെന്നും കുമാരിയുടെ ബന്ധുക്കളുടെ വേദന പോലും അദ്ദേഹം കാര്യമാക്കിയില്ലെന്നും വൃത്തങ്ങള്‍ പറയുന്നു.

'ഏകദേശം 45 ദിവസമായി ഞങ്ങള്‍ വിളിക്കാതിരുന്നതിനാല്‍ പൂര്‍ണ്ണമായും സുരക്ഷിതനാണെന്ന് പ്രവീണിന് തോന്നി. ആദ്യം അപകട കേസായി രജിസ്റ്റര്‍ ചെയ്തതിനാല്‍ താന്‍ പൊലീസ് അന്വേഷണത്തില്‍ നിന്ന് പുറത്താണെന്ന ധാരണയിലായിരുന്നു പ്രവീണിന്റെ നീക്കം. സിറിഞ്ചിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഹൈദരാബാദിലെ അത്താപൂര്‍ പ്രദേശത്ത് വെച്ച് അയാളെ അറസ്റ്റ് ചെയ്തു. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ എല്ലാവിവരങ്ങളും പുറത്തുവന്നു'' എസ്എച്ച്ഒ കൊണ്ടല്‍ റാവു പറഞ്ഞു.

ദുരുപയോഗത്തിന് സാധ്യതയുള്ളതിനാല്‍ ഏതു മരുന്നാണ് കുത്തിവക്കാന്‍ പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Other News in this category



4malayalees Recommends