ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകം; മുസ്ലിം യുവാവ് പാചകം ചെയ്തത് ബീഫ് അല്ലെന്ന് പരിശോധന ഫലം

ബീഫ് കഴിച്ചെന്ന് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകം; മുസ്ലിം യുവാവ് പാചകം ചെയ്തത് ബീഫ് അല്ലെന്ന് പരിശോധന ഫലം
ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ചര്‍കി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുവന്നു.

ബംഗാള്‍ സ്വദേശിയായ സബീര്‍ മാലിക്ക് എന്ന തൊഴിലാളി ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് മാസത്തിനു ശേഷമാണ് ബീഫ് അല്ലെന്ന ലാബ് റിപ്പോര്‍ട്ട് പൊലീസ് കുടുംബത്തെ അറിയിച്ചത്. സബീറിന്റെ മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സഹോദരന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് ഈ വിവരം കൈമാറിയത്. ഓഗസ്റ്റ് 27ന് നടന്ന സംഭവത്തില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളിയായ സബീര്‍ മാലിക്കിനെ കുടിലില്‍ ബീഫ് വെച്ചെന്നാരോപിച്ചാണ് ഒരു സംഘം തല്ലിക്കൊന്നത്. സബീറിനെ അടുത്തുള്ള ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുവന്ന സംഘം, ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടുപോയും മരിക്കുന്നതുവരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ താമസിച്ചിരുന്ന കുടിലില്‍ മൃതദേഹം കൊണ്ടിട്ടു.

സംഭവം നടക്കുന്നതിന് മുന്‍പുതന്നെ കുടിലില്‍ ബീഫ് വെക്കുന്നുവെന്നാരോപിച്ച് ചിലര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പൊലീസ് എത്തി മാംസം പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും സബീര്‍ കൊല്ലപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends