വീട് പണിക്ക് പണം കണ്ടെത്താന്‍ ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് ചാക്കില്‍ കെട്ടി വീടിന് പുറകില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് വൈകീട്ടോടെ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് തന്നെ ടെയ്ലറിങ് ജോലി ചെയ്യുന്ന സല്മാന് മൌലവിയെന്നയാളാണ് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ചാക്കിലാക്കി വീടിന് പുറകില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പുതിയ വീട് നിര്‍മ്മാണത്തിനായി പണം ആവശ്യമായി വന്നതോടെ ഇബാദിനെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളില്‍ നിന്ന് 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടാന്‍ സല്മാന് പദ്ധതിയിട്ടു. ഏറെ വൈകിയിട്ടും ഇബാദ് പള്ളിയില്‍ നിന്ന് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. വൈകാതെ ഇബാദിന്റെ പിതാവ് മുദ്ദാസിറിന് ഒരു ഫോണ്‍ സന്ദേശമെത്തി. മകനെ തിരിച്ച് നല്കാന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഈ കോള്‍. മറ്റ് വിശദാംശങ്ങള്‍ നല്‍കാതെ ഈ ഫോണ്‍കോള്‍ പെട്ടന്ന് അവസാനിച്ചു.
ബന്ധുക്കള്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇബാദിനായി തെരച്ചില്‍ ആരംഭിച്ചു. കുട്ടിക്കായി നാട് മുഴുവന്‍ തെരച്ചില്‍ നടക്കുകയാണെന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാന്‍ തന്റെ സിം കാര്‍ഡ് മാറ്റി. ഇബാദിന്റെ പിതാവിന് ലഭിച്ച ഫോണ്‍ കോളിനെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ചയായതോടെ, സല്‍മാന്റെ വീട് പൊലീസ് ട്രേസ് ചെയ്തു. വീട്ടിലെത്തിയ പൊലീസിനും നാട്ടുകാര്‍ക്കും കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്താനായത്.
സല്‍മാന്റെ വീടിന് പുറകില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. സംഭവത്തില്‍ സല്‍മാനെയും സഹോദരന് സൌഫാന്‍ മൌലവിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രധാനപ്രതി സല്മാന് ആണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.