പഠന കാലത്ത് 150 ലേറെ തവണ പീഡനം ; മലയാളിക്കെതിരായ പരാതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീം കോടതി

പഠന കാലത്ത് 150 ലേറെ തവണ പീഡനം ; മലയാളിക്കെതിരായ പരാതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീം കോടതി
മലയാളി യുവാവിനെതിരെ മുന്‍ കാമുകി നല്‍കിയ ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീം കോടതി. സവിശേഷാധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കല്‍പ്പേട്ട് സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി.

ചെന്നൈ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി. 2006 2010 കാലത്ത് എഞ്ചിനീയറിങ് പഠിക്കുമ്പോള്‍ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം ബെംഗളുരുവില്‍ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടര്‍ന്നു. എന്നാല്‍ വൈകാതെ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇതോടെ യുവതി തമിഴ്‌നാട് പൊലീസില്‍ പീഡ!ന പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നല്‍കിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പില്‍ നിന്ന് പിന്മാറി. ഇതോടെ കേസില്‍ തുടരാന്‍ യുവതി തീരുമാനിച്ചു. കേസിനിടെ യുവാവ് ജോലി സംബന്ധമായി ദുബായിലേക്ക് പോയി. തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് യുവതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. തുടര്‍ന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

Other News in this category



4malayalees Recommends