'ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

'ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ വാരാണാസിയിലും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 300 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. ഇനി 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ വാക്കുകള്‍.

'ബിജെപി സര്‍ക്കാര്‍ രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു, ആ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി' എന്നും ഡല്‍ഹി ലക്ഷ്മി നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മല്‍ഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകവേ അസം മുഖ്യമന്ത്രി പറഞ്ഞു.

യുപിഎയുടെ ഭരണകാലത്ത് പാക് അധീന കശ്മീര്‍ (പിഒകെ) വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും ശര്‍മ്മ പറഞ്ഞു. 'കഴിഞ്ഞ ഏഴ് ദിവസമായി, പാക് അധീന കശ്മീരില്‍ എല്ലാ ദിവസവും പ്രക്ഷോഭം നടക്കുന്നു, ആളുകള്‍ കൈകളില്‍ ഇന്ത്യന്‍ പതാകയുമായി പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ വലിയൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകും' ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഒഡീഷയിലെ ഭുവനേശ്വറില്‍ മറ്റൊരു റാലിയെ അഭിസംബോധന ചെയ്യവെ, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) ആവശ്യമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഹിന്ദുവിന് ഒരു ഭാര്യയെയാണ് അനുവദനീയമാകുന്നതെങ്കില്‍ എന്തുകൊണ്ടാണ് മറ്റ് മതങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് ഒന്നിലധികം ഭാര്യമാരെ അനുവദിക്കാനാവുക, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്നും ശര്‍മ്മ പറഞ്ഞു.

Other News in this category



4malayalees Recommends